എറണാകുളം : കുവൈറ്റിലെ ബാങ്കിനെ തട്ടിച്ച് മലയാളികൾ. സംഭവത്തിൽ 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. അൻപത് ലക്ഷം മുതൽ രണ്ട് കോടി രൂപവരെയാണ് പലരും ലോൺ നേടിയത്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറി എന്നാണ് വിവരം.
സംഭവത്തിൽ കേരളത്തിൽ 10 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേർക്കെതിരെയാണ് കേസ് എടുത്തത്. ബാങ്കിൽ നിന്ന് ലോൺ നേടിയശേഷം അവിടെ നിന്ന് മുങ്ങിയവർക്കെതിരെയാണ് അന്വേഷണം.
കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേർ കുറ്റം ആരോപിക്കപ്പെട്ടവരിൽ ഉണ്ട്. ബാങ്ക് അധികൃതർ കേരളത്തിലെത്തി ഉന്നത പോലീസുദ്യോഗസ്ഥരെ കണ്ടു.
2020 -22 കാലത്ത് ബാങ്കിൽ നിന്ന് ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോൺ എടുത്തു. പിന്നീട് ഇവർ കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികൾ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.
Discussion about this post