ജഗത്സിംഗ്പൂർ: അങ്കണവാടികളിൽ നൽകുന്ന ഭക്ഷണ വസ്തുക്കളില്‍ പുഴുക്കളെയും പ്രാണികളെയും കാണുന്നത് പതിവാകുന്നു. ഇത് സംബന്ധിച്ച് നിരന്തരം പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. ഒഡിഷയിലെ ബാലികുഡയിലെ 252 അങ്കണവാടികളിൽ വിതരണം ചെയ്തത് പുഴുക്കളും ക്ഷുദ്ര ജീവികളും ഓടി നടക്കുന്ന ഗോതമ്പും ഛത്വ മാവുമാണ്.
പ്രത്യേക പോഷകാഹാര പദ്ധതിയുടെ കീഴിലാണ് ഇത്തരത്തിൽ മോശം ഭക്ഷണ പദാർത്ഥങ്ങള്‍ വിതരണം ചെയ്യുന്നത്. പോരായ്മകളേക്കുറിച്ച് പരാതികള്‍ പതിവാകുമ്പോഴും ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കാനാവാത്ത ഉത്പന്നങ്ങൾ അങ്കണവാടികളിലേക്ക് വീണ്ടുമെത്തുകയാണ്.
പ്രത്യേക പോഷകാഹാര പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ജില്ലാ അധികൃതർ എല്ലാ മാസം 23നും പരിശോധിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി ജില്ലാ പരിഷത്ത് അംഗങ്ങൾ ഉള്‍പ്പെടെ അംഗമായ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാല്‍, ഇതിലും ശരിയായ രീതിയിലുള്ള മേൽനോട്ടം നടക്കുന്നില്ലെന്ന് തെളിയിക്കുന്ന തലത്തിലാണ് നിലവിലെ സ്ഥിതിയെന്ന് പദ്ധതിയുടെ ഗുണഭോക്താക്കൾ വിശദമാക്കുന്നു.
സ്വയം സഹായ സംഘങ്ങൾ വഴി വിതരണം ചെയ്ത സൂചി ഗോതമ്പിലും മാവിലും പ്രാണികളും പുഴുവിനേയും കണ്ടെത്തുന്നത് പതിവാണ്. സംഭവത്തിൽ പഴുതുകൾ അടച്ചുള്ള അന്വേഷണം വേണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുന്നു.










