തിരുവനന്തപുരം : നടുറോഡിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സമ്മേളനം കോടതിയലക്ഷ്യമാണെന്നും കേസ് എടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി മരട് സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് സമ്മേളനം നടത്താൻ അനുമതി നൽകിയത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂർ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നൽകിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടതായും സമ്മേളനത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുൾപ്പെടയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
കോടതിയലക്ഷ്യനടപടികൾ അനിവാര്യമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും റോഡ് തടഞ്ഞുള്ള കച്ചവടങ്ങളും മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post