പാലക്കാട്: പനയമ്പാടത്തു ലോറി അപകടത്തിൽ വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർമാര്‍ റിമാൻഡില്‍. രണ്ടാഴ്ചയാണ് റിമാൻഡ് കാലാവധി. അപകടത്തിന് കാരണമായ ലോറി ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷ്, കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.
മണ്ണാർക്കോട് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു.
തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നരഹത്യക്ക് കേസെടുത്തത്. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം-ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.
Discussion about this post