തിരുവനന്തപുരം: വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 7.12 ശതമാനം പലിശയ്ക്ക് 1255 കോടി രൂപയുടെ വായ്പയാണ് കേരളം എടുക്കുന്നത്. റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊലൂഷ്യനായ ഇ കുബേർ വഴി കടപത്രങ്ങളിറക്കിയാണ് പണമെടുക്കുന്നത്. ശമ്പളം,പെൻഷൻ, എന്നിവയുടെ വിതരണം-വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സംസ്ഥാന സർക്കാർ പുതിയ കടമെടുക്കുന്നത് എന്നാണ് വിവരം.
ഇന്ന് 1255 കോടി രൂപ കടമെടുക്കുന്നതോടെ ഈ വർഷത്തെ കടമെടുപ്പ് 32,002 കോടി രൂപയാകും. സംസ്ഥാനത്തിന് ആകെ എടുക്കാവുന്ന കടമെടുപ്പ് പരിധി 32712 കോടി രൂപയാണ്. അതായത് ഇനി 710 കോടി രൂപകൂടി മാത്രമേ കടമെടുക്കാനുള്ളൂ. ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. ജനുവരി മുതൽ മാർച്ചുവരെ ഇനി മൂന്നുമാസം കൂടി മുന്നിലുണ്ടെന്നിരിക്കേയും കടമെടുക്കാൻ ശേഷിക്കുന്നത് 710 കോടി രൂപ മാത്രമായതിനാലും തുടർ ചിലവുകൾക്ക് സംസ്ഥാന സർക്കാർ എന്ത് വഴിയാണ് കണ്ടിരിക്കുന്നതെന്ന് ചർച്ചയാക്കുകയാണ് വിദഗ്ധർ.
ഏപ്രിൽ ഒന്നിന് തുടങ്ങിയ നടപ്പുസാമ്പത്തിക വർഷത്തിൽ ഇതുവരെ കേരളത്തിന്റെ കടമെടുപ്പ് 32,002 കോടി രൂപയാണ്. ഡിസംബർ 31 വരെയുള്ള 274 ദിവസത്തെ കാലപരിധി കണക്കാക്കിയാൽ കേരളത്തിന്റെ പ്രതിദിന ശരാശരി വായ്പ 116.79 കോടി രൂപയാണെന്നാണ് കണക്ക്.
Discussion about this post