എറണാകുളം: സിനിമാ രംഗത്തെ ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, നിരവധി പേരാണ് തങ്ങൾക്ക് നേെരയുണ്ടായ ചൂഷണങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്. സിദ്ധിഖ്, മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെ പീഡനആരോപണങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചില സത്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. ആദ്യ ഘട്ടത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനൊപ്പം നിന്ന പലതാരങ്ങളും പിന്നീട് നിലപാട് മാറ്റിയെന്ന് അഷ്‌റഫ് പറയുന്നു.
ഏതെല്ലാം വൈകൃതങ്ങൾ കൊണ്ട് അഴുകി നാറാമോ അതിനപ്പുറം പഴുത്ത സമ്പ്രദായമാണ് മലയാള സിനിമയിലേതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മനസിലായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ആയിരത്തിലേറെ പേർ ജോലി ചെയ്യുന്ന സിനിമാ മേഖലയിൽ 60 പേർ മാത്രമാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾക്ക് കാരണം 15 അംഗ പവർഗ്രൂപ്പ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ 15 പേരുടെ പേരുകൾ ഹേമ കമ്മിറ്റി റിേപ്പാർട്ട് പുറത്ത് വിട്ടിട്ടില്ല. ആരാണ് ഇവരെന്ന് തനിക്കും അറിയില്ല. എന്നാൽ, പവർ കുറഞ്ഞ നിരവധി ഗ്രൂപ്പുകളുണ്ട്. അതേക്കുറിച്ച് വ്യക്തമായി തനിക്കറിയാം. തിരുവനന്തപുരം ഗ്രൂപ്പ്, എറണാകുളം ഗ്രൂപ്പ്, മട്ടാഞ്ചേരി ഗ്രൂപ്പ്, ലഹരി ഗ്രൂപ്പ്, അങ്ങെന പലരുമുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിന്നവരാണ് ഡബ്ല്യുസിസി. അവർ പ്രതികരിച്ചതിന്റെ ഫലമായാണ് ഇന്ന് പല സത്യങ്ങളും പുറത്ത് വന്നത്. ഡബ്ല്യുസിസിയുടെ അംഗങ്ങൾ അല്ലാത്ത പല വനിതകളും അവർക്കൊപ്പം ശബ്ദമുയർത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നും കുറ്റം ചെയ്തവരുടെ പേര് പറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരുടെയെല്ലാം മലക്കംമറച്ചിൽ തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെ ഇല്ലായ്മ ചെയ്യാൻ പലരും ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൂഷണങ്ങളെ പറ്റി തുറന്ന് പറയാൻ അവസരം കിട്ടുന്നവർ അത് പറയട്ടെയെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. റിപ്പോർട്ടിനെ തകർക്കാൻ ഒരു നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് നടക്കാതെ വന്നതോടെ, സുപ്രീം കോടതിയിലെത്തി. മറ്റൊരു നടി കൂടി ഇതിൽ കക്ഷി ചേർന്നു.
റിപ്പോർട്ട് പുറത്ത് വന്നതോടെ, പലരും അത് ആഘോഷമാക്കുകയായിരുന്നു. ഭാരതം പത്മശ്രീ കൊടുത്ത് ആദരിച്ച ബാലചന്ദ്ര മേനോനെ പോലും വെറുതെ വിട്ടില്ല. തുണിക്കടയിലെ പാവയ്ക്ക് തുണി മാറ്റുന്നത് പോലെ നിരവധി നടികളെ നൂൽ വസ്ത്രമില്ലാതെ നിർത്തിയിട്ടുള്ളത് കണ്ടെന്ന് കോമഡി പോലെയാണ് ആ നടി പറഞ്ഞത്. ഒരു കോമഡി സ്‌കിറ്റ് അവതരിപ്പിച്ചത് പോലെയാണ് അവർ അത് അവതരിപ്പിച്ചത്. പൊതു സമൂഹത്തിൽ അങ്ങനെ ബാലചന്ദ്ര മേനോനെ അവർ അപമാനിച്ചു. സ്വന്തം മാനം തിരിച്ചുപിടിക്കാൻ അദ്ദേഹം കോടതിയെ സമീപിച്ചു. കോടതി അദ്ദേഹത്തോടൊപ്പമാണ് നിന്നത്. കള്ളക്കേസ് കൊടുക്കുന്നവർക്കെതിരെയും ശിക്ഷാ നടപടി വേണം. മലയാള സിനിമയിലെ എല്ലാവരും പ്രശ്‌നക്കാരല്ല. പ്രശ്‌നക്കാരായവരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടെതന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
Discussion about this post