റായ്പൂർ : ഛത്തീസ്ഗഡിൽ 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. നോർത്ത് ബസ്തർ മേഖലയിലെ മാവോയിസ്റ്റ് സംഘടനയുടെ കേഡറായിരുന്ന പ്രഭാകർ റാവു ആണ് അറസ്റ്റിലായത്. 40 വർഷങ്ങളായി കമ്മ്യൂണിസ്റ്റ് ഭീകരരോടൊപ്പം വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നയാളാണ് പ്രഭാകർ റാവു.
നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗമായ ഇയാളുടെ തലയ്ക്ക് സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അന്തഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബസ്തർ റേഞ്ചിൽ നിന്നാണ് സുരക്ഷാസേന തിങ്കളാഴ്ച പ്രഭാകർ റാവുവിനെ പിടികൂടിയത്.
സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബസവ രാജു, കെ രാമചന്ദ്ര റെഡ്ഡി എന്ന രാജു, ദേവ്ജി എന്ന കുമാ ദാദ, കോസ, സോനു, മല്ലരാജ റെഡ്ഡി തുടങ്ങിയ മുതിർന്ന മാവോയിസ്റ്റ് നേതാക്കളുമായി പ്രഭാകർ റാവുവിന് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ ഭാര്യയും കമ്മ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്ന ആളാണ്. നോർത്ത് ബസ്തർ മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ തടയുന്നതിൽ പ്രഭാകർ റാവുവിന്റെ അറസ്റ്റ് വലിയ പങ്കുവഹിക്കും എന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ.








