മുംബൈ: ബോളിവുഡിനോടുള്ള തന്റെ എതിർപ്പ് വീണ്ടും വിളിച്ചുപറഞ്ഞ് നടനും സംവിധായകനുമാ അനുരാഗ് കശ്യപ്. ബോളിവുഡ് ഇൻഡസ്ട്രിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയും വെറുപ്പും തോന്നുന്നുണ്ടെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. വൈകാതെ തന്നെ ബോളിവുഡ് വിട്ട് പൂർണമായും ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി ചലചിത്ര വ്യവസായത്തിൽ പുഷ്പ ദി റൈസ്, അല്ലെങ്കിൽ പുഷ്പ 2 ദി റൂൾ പോലെയുള്ള ഏതെങ്കിലും സിനിമകൾ നിർമിക്കാനുള്ള തലച്ചോർ ഇല്ലെന്നും അനുരാഗ് കശ്യപ് തുറന്നടിച്ചു. അവർക്ക് ഒന്നും മനസിലാകില്ല. ഒരു സിനിമ നിർമിക്കാനുള്ള തലച്ചോർ അവർക്കില്ല. 2024ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി ഒരു തെലുങ്ക് ചിത്രം മാറിയത് വലിയ കാര്യമാണ്. സിനിമാ നിർമാണം എന്താണെന്ന് അവർക്കറിയില്ല. ദക്ഷിണേന്ത്യയിൽ എല്ലാവരും സിനിമ നിർമിക്കുവകൻ വേണ്ടിയാണ് പണം ഇറക്കുന്നത്. എന്നാൽ, ബോളിവുഡിൽ എല്ലാവരും യൂണിവേഴ്‌സ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, അവരുടെ സ്വന്തം യൂണിവേഴ്‌സ് അവർ മനസിലാക്കുന്നില്ല.അതിൽ അവർ ശ്രമിക്കുന്നില്ല. ഇഗോയാണ് ബോളിവുഡിൽ മുഴുവൻ. സ്വന്തമായി യൂണിവേഴ്‌സ് സൃഷ്ടിക്കുമ്പോൾ നിങ്ങൾ ദൈവമാണെന്നാണ് അവർ കരുതുന്നതെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
മലയാളം സിനിമയെയും അദ്ദേഹം വാനോളം പുകഴ്ത്തി. ബോളിവുഡ് ഇൻഡസ്ട്രിയുടെ കാര്യത്തിൽ താൻ വളരെ നിരാശനാണെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. ബോളിവുഡ് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരുടെ ചിന്താഗതിയോട് തനിക്ക് വെറുപ്പാണ്. മഞ്ഞുമ്മൽ ബോയ്‌സ് പോലെയൊരു സിനിമ നിറമിക്കുന്നതിനെ പറ്റി അവർ ചിന്തിക്കുക പോലുമില്ല. എന്നാൽ, അത്തരം ചിത്രങ്ങൾ ഹിറ്റായാൽ അതിന്റെ റീമേക്കുമായി അവർ വരും. ആരെങ്കിലും വിജയിപ്പിച്ച ത് എടുത്ത് റീ മേക്ക് ചെയ്യണമെന്നത് മാത്രമാണ് ഇവരുടെയൊക്കെ ചിന്ത. ബോളിവുഡിലെ ഒറിജിനാലിറ്റി നഷ്ടമായെന്നും അനുരാഗ് കശ്യപ് വിമർശിച്ചു.








