ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. വിദേശനേതാക്കൾ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാകുന്നത് പതിവ് കാഴ്ചയാണെങ്കിലും സുബിയോയുടെ സന്ദർശനത്തിന് പ്രാധാന്യം ഏറുകയാണ്. ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകൾ സ്വന്തമാക്കുകയാണ് ഈ വരവിന്റെ ഉദ്ദേശം എന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമകരാറിൽ അദ്ദേഹം ഒപ്പുവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കരാറിൽ അന്തിമ ധാരണയായാൽ അടുത്ത വർഷം തന്നെ മിസൈലുകൾ ഇന്ത്യ ഇന്തോനേഷ്യയ്ക്ക് കൈമാറും. നേരത്തെ ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ മിസൈൽ ഇന്ത്യയുടെ പക്കൽ നിന്നും വാങ്ങിയിരുന്നു. ഇപ്പോഴും മിസൈലുകൾക്കായി നിരവധി രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് ബ്രഹ്‌മോസ് മിസൈലിന് ഇത്രയേറെ ആവശ്യക്കാർ?.
കരുത്ത് തന്നെയാണ് ബ്രഹ്‌മോസ് മിസൈലുകളെ വേറിട്ടതാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മിസൈലിന്റെ വേഗത. ശബ്ദത്തെക്കാൾ മൂന്ന് മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ഈ മിസൈലിന് കഴിയും. ശത്രുവിനെ ഞൊടിയിടയിൽ ഭസ്മമാക്കാനും.
തൊടുത്തതിന് ശേഷവും പാത മാറ്റാം എന്നത് ബ്രഹ്‌മോസിന്റെ മാത്രം പ്രത്യേകതയാണ്. ഇതുവഴി ശത്രുവിന് രക്ഷപ്പെടാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. വായുവിൽ നിന്നും ഭൂമിയിൽ നിന്നും വെള്ളത്തിൽ നിന്നും ഈ മിസൈലുകൾ തൊടുക്കാം. 290 കിലോ മീറ്റർ ദൂരപരിധിയുള്ള മിസൈലുകൾക്ക് ദീർഘദൂരത്തിലുള്ള ശത്രുക്കളെയും ഇല്ലാതാക്കാൻ കഴിയും.
ഇന്ത്യയും റഷ്യയും സംയുക്തമായിട്ടാണ് ബ്രഹ്‌മോസ് മിസൈലുകൾ രൂപപ്പെടുത്തിയത്. ഇന്ത്യയുടെ ബ്രഹ്‌മപുത്രയിൽ നിന്നും റഷ്യയുടെ മോസ്‌കോയിൽ നിന്നുമാണ് ബ്രഹ്‌മോസ് എന്ന പേര് ഉടലെടുത്തത്. 2001 ൽ ആയിരുന്നു ബ്രഹ്‌മോസിന്റെ പരീക്ഷണം രാജ്യത്ത് ആദ്യമായി നടന്നത്.
Discussion about this post