റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു. ബിജാപൂർ ജില്ലയിലെ ബസ്തർ റേഞ്ചിൽ ആയിരുന്നു സംഭവം. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു ഇന്ദ്രവതി നാഷണൽ പാർക്കിന് സമീപത്തെ വനമേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇതിനിടെ ഇവർക്ക് നേരെ പതിയിരുന്ന് ഭീകരർ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് ഫോഴ്‌സ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ മേഖലയിലേക്ക് എത്തിയത്. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.










