ആലപ്പുഴ : കായംകുളത്ത് ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് അറിയിപ്പ്. ദേശീയ പാതയിൽ കായംകുളം മുതൽ കൊറ്റുകുളങ്ങര വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയപാതയിൽ ഒഎന്‍കെ ജങ്ഷനും നങ്ങ്യാര്‍കുളങ്ങര കവല ജങ്ഷനും ഇടയിലുള്ള ഭാഗം ബ്ലോക്ക് ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ ഇട റോഡുകള്‍ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നും ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് കായംകുളത്ത് ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞത്. കൊറ്റകുളങ്ങര മസ്ജിദിന് സമീപമാണ് പാചക വാതകം നിറച്ച ബുള്ളറ്റ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലെ ഐഒസി പ്ലാന്‍റിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വാതക ചോർച്ച ഉണ്ടാകാതിരുന്നത് രക്ഷയായി.
ചോര്‍ച്ച ഇല്ലാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് ബുള്ളറ്റ് ടാങ്കര്‍ നീക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നു വരുന്നത്.
18 ടണ്‍ വാതകമാണ് ടാങ്കര്‍ ലോറിയിൽ ആകെ ഉണ്ടായിരുന്നത്. ഇതിൽ ആറ് ടണ്‍ വാതകം മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റിയിരുന്നു.
ക്രെയിൻ ബുള്ളറ്റ് ടാങ്കറിന്‍റെ ചെയിനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടാങ്കര്‍ സ്ഥലത്ത് നിന്ന് മാറ്റിയശേഷമായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്.








