കൊല്ലം: കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയിൽ വീട്ടിൽ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ് ബൈജുഖാൻ.
വ്യാജമായി ഇയാൾ നിർമ്മിച്ച് വിറ്റ ലോട്ടറിയിൽ നിരവധി പേർക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബൈജുഖാന്റെ പക്കൽ നിന്നും ലോട്ടറി വാങ്ങിയിരുന്നു. ഇവർ ഈ ടിക്കറ്റുമായി ഏജൻസികളെ സമീപിച്ചു. ടിക്കറ്റിൽ സംശയം തോന്നിയ ഏജൻസി ഉടമകൾ പുനലൂരിലെ ഏജൻസിയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
പുനലൂരിലെ ഏജൻസിയിൽ നിന്നും 680 ടിക്കറ്റ് ആയിരുന്നു ബൈജുഖാൻ വാങ്ങിയത്. പിന്നീട് ഇത് കളർ പ്രിന്റ് എടുത്ത് വിൽപ്പന നടത്തുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ പുനലൂരിലെ ഏജൻസിയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. നിലവിൽ ഇയാൾ റിമാൻഡിലാണ്. ഡിവൈഎപ്‌ഐ മുൻ വില്ലേജ് സെക്രട്ടറിയാണ് ബൈജുഖാൻ. പുനലൂർ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്റർ കൂടി ആയിരുന്നു. ടി.ബി ജംഗ്ഷനിൽ രണ്ട് കടകൾ സജ്ജീകരിച്ചായിരുന്നു ഇയാളുടെ ലോട്ടറി വിൽപ്പന. ഡിസംബർ 12 മുതൽ 24 വരെയായിരുന്നു ഇവിടെ ഇയാൾ ലോട്ടറി വിറ്റിരുന്നത്.
മിനി പമ്പ എന്ന പേരിൽ കൂടി അറിയപ്പെടുന്ന സ്ഥലമാണ് ടി.ബി ജംഗ്ഷൻ. മണ്ഡലകാലത്ത് ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ തിരക്ക് മുതലെടുത്തുകൊണ്ടായിരുന്നു ഇയാളുടെ ലോട്ടറി വിൽപ്പന. വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ അയ്യപ്പഭക്തർ ആയിരുന്നു ഇയാളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങിയ ഭൂരിഭാഗം പേരും. പലനാടുകളിൽ നിന്നും ഉള്ളവർ ആയതിനാൽ തട്ടിപ്പ് പുറത്തറിയില്ലെന്നായിരുന്നുബൈജുഖാൻ കരുതിയിരുന്നത്.
ചക്കുളത്തമ്മ ലക്കി സെന്ററിൽ നിന്നായിരുന്നു ബൈജുഖാൻ ലോട്ടറി വാങ്ങിയത്. 332 രൂപയ്ക്ക് ആയിരുന്നു ലോട്ടറികൾ വാ്ങ്ങിയത്. പിന്നീട് ഇത് 400 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് എത്തി. ലോട്ടറി കടകൾ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ബൈജുഖാൻ നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത്.
Discussion about this post