ജെറുസലേം: തുടർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ പലസ്തീൻ ഭീകര സംഘടനകൾക്കെതിരെ നീക്കങ്ങൾ ശക്തമാക്കി ഇസ്രായേൽ. അഭയാർത്ഥി ക്യാമ്പുകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിലെ ബാട്ട് യാമിൽ ബസുകളിൽ സ്‌ഫോടനം നടന്നത്.
അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ഇസ്രായേൽ സേനയുടെ നിഗമനം. ഈ സാഹചര്യത്തിലാണ് അഭയാർത്ഥി ക്യാമ്പുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നിർദ്ദേശം നൽകിയത്. തുൽക്കറെമിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിലാണ് കർശന നിരീക്ഷണം. ഇതിന് പുറമേ ജൂഡിയ, സമാരിയ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കറ്റ്‌സ് ആണ് നിർദ്ദേശം നൽകിയത്.
രാത്രി 9 മണിയോടെ ആയിരുന്നു ബസുകളിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോകട വസ്തുക്കൾ നിറച്ച ബസുകൾ പൊടുന്നനെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇസ്രായേലിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ആക്രമണം എന്നാണ് നിഗമനം.
അതേസമയം സംഭവത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൊതുഗതാഗത മാർഗ്ഗങ്ങൾക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യവാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് എത്തിയിട്ടുണ്ട്.
ഇതിന് മുൻപ് 2000 മുതൽ 2005 വരെയുള്ള കാലങ്ങളിൽ സമാനമായ തരത്തിലുള്ള സ്‌ഫോടനങ്ങൾ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022 ൽ ആയിരുന്നു ഇസ്രായേലിൽ ബസിൽ സ്‌ഫോടനം ഉണ്ടായത്. ജറുസലേമിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post