ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ് കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത 17 സിനിമകളിൽ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇതിൽ തടവ് എന്ന ചിത്രത്തിന്റെ കണക്കുകൾ ലഭ്യമല്ലെന്നാണ് സംഘടന പുറത്തുവിട്ട പട്ടികയിൽ പറയുന്നത്.
16 സിനിമകൾക്കായി ആകെ 75.23 കോടി രൂപയാണ് മുതൽമുടക്കിയത്. എന്നാൽ, ഈ സിനിമകളെല്ലാം തിയേറ്ററുകളിൽനിന്ന് നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്. ഫെബ്രുവരിയിൽ റിലീസ് ചിത്രങ്ങളിൽ നാലെണ്ണം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്. ബ്രോമാൻസ്, ഓഫീസർ ഓൺ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്.ഇഴ, ലവ് ഡേൽ, നാരായണീന്റെ മൂന്നുമക്കൾ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറാം തീയതി മലയാളത്തിൽ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാൽ തിയേറ്ററിൽനിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിർമിച്ച ലവ്ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററിൽനിന്ന് കിട്ടിയത്. നാരായണീന്റെ മൂന്നുമക്കൾ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററിൽനിന്ന് 33.58 ലക്ഷം രൂപ കളക്ഷൻ കിട്ടി.ബ്രോമാൻസ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി 14-ന് റിലീസായത്. എട്ടുകോടി രൂപ മുടക്കിയ ബ്രോമാൻസിന് ഇതുവരെ നാലുകോടി രൂപ കളക്ഷൻ നേടാനായി. ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഒമ്പതുകോടി രൂപ മുടക്കി നിർമിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളിൽനിന്ന് നേടിയത്. അഞ്ചുകോടി ബജറ്റിൽ നിർമിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷൻ നേടി.
ഫെബ്രുവരി 13-ന് റിലീസായ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ ബജറ്റ് 13 കോടി രൂപയായിരുന്നു. ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 11 കോടി രൂപ കളക്ഷൻ കിട്ടി. നിർമാതാക്കൾ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞമാസം റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച കളക്ഷൻ നേടിയ ചിത്രവും ഇതാണ്. ഫെബ്രുവരി 21-ന് ചാട്ടൂളി, ഗെറ്റ് സെറ്റ് ബേബി, ഉരുൾ എന്നീ ചിത്രങ്ങൾ റിലീസ് ചെയ്തു. ചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപ മുതൽമുടക്കിയാണ് നിർമിച്ചത്. തിയേറ്ററുകളിൽനിന്ന് കിട്ടിയത് വെറും 32 ലക്ഷം മാത്രമാണ്. 9.99 കോടി രൂപയായിരുന്നു ഗെറ്റ് സെറ്റ് ബേബിയുടെ ബജറ്റ്. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 1.40 കോടി രൂപ കളക്ഷൻ ലഭിച്ചു. 25 ലക്ഷം രൂപ മുതൽമുടക്കിയാണ് ഉരുൾ എന്ന ചിത്രം നിർമിച്ചത്. ഒരുലക്ഷം രൂപയാണ് ഈ സിനിമയുടെ തിയേറ്റർ വിഹിതം. 5.12 കോടി രൂപ മുടക്കി നിർമിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളിൽനിന്ന് ലഭിച്ചത്. 1.5 കോടി രൂപയ്ക്ക് നിർമിച്ച ആത്മ സഹോ എന്ന ചിത്രത്തിന് വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളിൽനിന്ന് കിട്ടിയത്.
ഫെബ്രുവരി 28-ന് റിലീസായ അരിക് എന്ന സിനിമയുടെയും ബജറ്റ് ഒന്നരക്കോടി രൂപയായിരുന്നു. 55,000 രൂപയാണ് ഈ സിനിമയുടെ തിയേറ്റർ വിഹിതം. അതേദിവസംതന്നെ റിലീസായ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബജറ്റ്. തിയേറ്ററുകളിൽനിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് കിട്ടിയത്. ആപ് കൈസേ ഹോ എന്ന സിനിമയ്ക്ക് 2.50 കോടി രൂപയാണ് ചെലവായത്. തിയേറ്ററുകളിൽനിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് ഈ സിനിമ നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബജറ്റ്. എന്നാൽ 80,000 രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററുകളിൽനിന്ന് ലഭിച്ചത്
ഇത് രണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.
Discussion about this post