മലയാളികൾ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലോകമെങ്ങും മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോഷ്യൽമീഡിയ ആകെ സിനിമാപ്രേമികൾ ചർച്ച ചെയ്യുന്ന വിഷയവും എമ്പുരാൻ തന്നെയാണ്. മണിക്കൂറുകൾ ശേഷിക്കേ ചിത്രത്തെ സംബന്ധിച്ച വിശേഷങ്ങൾ വീണ്ടും ഡീകോഡ് ചെയ്യുകയാണ് ആരാധകർ. ട്രെയിലർ ഡീകോഡിൽ നിന്ന് വില്ലൻ ആരാണെന്ന് വരെ പ്രേക്ഷകർ ഡീകോഡ് ചെയ്യാൻ ശ്രമിച്ചിരുന്നു. ട്രെയിലറിൽ മുഖം കാണിക്കാത്ത വില്ലൻ ഫഹദ് ഫാസിൽ ആണോ അതോ വിദേശതാരമാണോ എന്നാണ് ഏറെപേരുടേയും സംശയം.
സ്റ്റീഫൻ നെടുമ്പള്ളിയുടെ നിർദ്ദേശപ്രകാരം വിദേശത്ത് നിന്നെത്തിയ ജതിൻ രാംദാസാണോ എമ്പുരാനിലെ വില്ലനെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ജതിൻ രാംദാസിനെതിരെ സ്റ്റീഫൻ നെടുമ്പള്ളി പോരാട്ടത്തിനിറങ്ങുന്ന രംഗങ്ങളും എമ്പുരാനിൽ ഉണ്ടാകുമെന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നത്. ‘ദൈവ പുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ’ എന്ന് ഖുറേഷി അബ്രാം പറയുന്നത് ട്രെയ്‌ലറിൽ കേൾക്കാം. ലൂസിഫറിൽ ദൈവപുത്രൻ ആയി അവതരിപ്പിച്ചിരിക്കുന്നത് ടൊവിനോ തോമസിനെയാണ്. നമ്മൾ അറിയാത്തത് എന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ടെന്ന് ട്രെയിലറിൽ ജതിൻ എന്ന കഥാപാത്രം പറയുന്നതും കേൾക്കാം. എല്ലാം കൂട്ടി വായിക്കുമ്പോൾ ലൂസിഫറിൽ നിന്നും വ്യത്യസ്തമായി എമ്പുരാനിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാവാം ടൊവിനോയുടേതെന്ന് ആരാധകർ പറയുന്നു.
ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച നിർണ്ണായകമായ ഒരു രഹസ്യം പുറത്തായെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം. അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച് ആശങ്കയിലാണെന്നും ഫാൻ ഗ്രൂപ്പുകൾ പറയുന്നു. എമ്പുരാന്റെ കാസ്റ്റ് വിവരങ്ങൾ അടങ്ങിയ ഒരു പോസ്റ്ററാണ് എല്ലാത്തിനും ആധാരമത്രേ. കാസ്റ്റ് വിവരങ്ങളിൽ മറ്റ് താരങ്ങളോടൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെയും പേരുകളുണ്ടത്രേ. കിംഗ് ഖാൻ ആണോ ഡ്രാഗൺ ചിഹ്നം പതിപ്പിച്ച കുപ്പായക്കാരനായ വില്ലൻ എന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം. ഇത് മമ്മൂട്ടിയാവാനും സാധ്യതയുണ്ടെന്നും. അതല്ല ഇരുവരും നിർണ്ണായകമായ മറ്റേതോ വേഷത്തിലാണ് എത്തുന്നതെന്നും ഒരു വിഭാഗം ആരാധകർ പറയുന്നു. ഇച്ചാക്കയുടെ സ്വന്തം ലാലിന്റെ ചിത്രത്തിൽ ശബ്ദരൂപത്തിലെങ്കിലും മമ്മൂട്ടിയുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാമെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു. ഈ കാസ്റ്റ് ലിസ്റ്റ് വ്യാജമായി നിർമ്മിച്ചതാണെന്നും അഭ്യൂഹം മാത്രമാണെന്നും ഒരു പക്ഷം ആരാധകർ പറയുന്നു. എന്തായാലും എല്ലാ അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും ഉള്ള ഉത്തരം മാർച്ച് 27 ന് ലഭിക്കുമെന്നതിൽ സശയം ഇല്ല.
അതേസമയം ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയാണെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയിൽ പ്രതിപാദിക്കും. മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വലിയതാരനിരയാണ് എത്തുന്നത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, സായ് കുമാർ, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട്, ജെറോപം ഫ്‌ളിൻ, അഭിമന്യു സിംഗ്, ബൈജു, സായ് കുമാർ, ആൻട്രിയ ടിവാടർ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീർവാദ് സിനിമാസുമാണ് നിർമാണം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അമേരിക്ക, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങിയ സ്ഥലങ്ങളിലായാണ് എമ്പുരാന്റെ ചിത്രീകരണം പൂർത്തിയായത്.
Discussion about this post