കാബൂൾ: അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മ്യാൻമറിലെയും തായ്ലൻഡിലെയും ഭൂകമ്പത്തിന്റെ ഭീതിയൊഴിയാത്ത സാഹചര്യം നിലനിൽക്കെയാണ് അഫ്ഗാനിലും ആശങ്ക പടർത്തി ഭൂചലനം ഉണ്ടായിരിക്കുന്നത്.
റിക്ടർ സ്‌കെയിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മ്യാൻമറിൽ ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് മ്യാൻമറിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ 14 ചെറു പ്രകമ്പനങ്ങളും ഉണ്ടായി.മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ആയിരം കവിഞ്ഞു. ഇതുവരെ 1002 പേരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഭൂകമ്പ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
2,378 പേർക്ക് പരിക്കേറ്റു എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമാണ്. മണ്ഡലായി മേഖലയിൽ മാത്രം 68 പേരെ ഭൂചലനത്തിന് പിന്നാലെ കാണാതെ ആയിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സെൻട്രൽ മ്യാൻമറിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 10,000ത്തോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
Discussion about this post