രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരർ വെടിയുതിർക്കുമ്പോൾ ഇതൊന്നുമറിയാതെ പകർത്തിയ സെൽഫി വീഡിയോ ആണിത്. സിപ്പ് ലൈനിലൂടെ പോകുമ്പോൾ വെടിവെപ്പ് നടക്കുന്നതും ആളുകൾ ചിതറിയോടുന്നതും വെടിയേറ്റ് വീഴുന്നതുമെല്ലാമാണ് വീഡിയോയിൽ. സഞ്ചാരിയായ ഋഷി ഭട്ട് ആണ് വീഡിയോ ചിത്രീകരിച്ചത്.
സിപ്പ് ലൈൻ ഓപ്പറേറ്റർ മൂന്ന് തവണ ഉറക്കെ ‘അല്ലാഹു അക്ബർ’ ചൊല്ലിയതിന് പിന്നാലെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ഋഷി പറഞ്ഞു. ‘എനിക്ക് മുൻപ് ഭാര്യയും മകനും മറ്റ് നാലുപേരും സിപ്പ് ലൈനിൽ കയറി മറുകരയ്ക്ക് പോയിരുന്നു. അവർ കയറിയപ്പോൾ സിപ്പ് ലൈൻ ഓപ്പറേറ്റർ ദൈവത്തെ സ്തുതിച്ചിരുന്നില്ല. ഞാൻ സിപ്പ് ലൈനിൽ കയറിയപ്പോൾ അങ്ങനെയല്ല ഉണ്ടായത്. തൊട്ടുപിന്നാലെ ഭീകരർ വെടിവയ്പ്പ് ആരംഭിച്ചുവെന്ന് ഋഷി പറയുന്നു. സിപ്പ് ലൈനിൽ അല്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും ഋഷി പറഞ്ഞു. ‘ഭാര്യയുടെ തൊട്ടടുത്ത് രണ്ട് ദമ്പതികൾ കൂടി ഉണ്ടായിരുന്നു. ഭീകരർ അവരോട് പേരും മതവും ചോദിച്ചു, തുടർന്ന് വെടിയുതിർത്തു. ഞാൻ റോപ്പ്വേയിൽ ആയിരുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈസരൺ വാലി സിപ്പ് ലൈൻ ഓപ്പറേറ്ററെ എൻഐഎയും ജമ്മുകശ്മീർ പോലീസും ചോദ്യം ചെയ്യും. വെടിയൊച്ച കേട്ടിട്ടും സിപ്പ് ലൈൻ ഇയാൾ പ്രവർത്തിപ്പിച്ചെന്നും ഇതിൻറെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുമാണ് തീരുമാനം.












