ആരോഗ്യമന്ത്രി വീണാജോർജിനെതിരായ വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുന്നതിനിടെ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി, അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നാണ് മന്ത്രിയുടെ പരമാർശം.
സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാരും പോകും. സാധാരണക്കാരും പോകും. അല്ലാത്തവരും പോകും. ഞാൻ പോയത് മെഡിക്കൽ കോളേജിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലർ സ്വകാര്യ ആശുപത്രിയിൽ പോകും. 2019-ൽ ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ സർക്കാർ ആശുപത്രിയിലായിരുന്നു പോയത്. സർക്കാർ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃത ആശുപത്രിയിൽ കൊണ്ടുപോകാൻ ശുപാർശ ചെയ്തു. എന്നെ അമൃതയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ 14 ദിവസം ബോധമില്ലായിരുന്നു. ഞാൻ രക്ഷപ്പെട്ടു. അപ്പോൾ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കൂടുതൽ സാങ്കേതിക വിദ്യകളുള്ള സ്വകാര്യ ആശുപത്രികളുണ്ട്. അത്രയും ചിലപ്പോൾ സർക്കാർ ആശുപത്രിയിൽ വന്നുകാണില്ല. കാരണം കൂടുതൽ ആളുകൾ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സർക്കാർ ആശുപത്രികളിൽ അതിന്റെ ടെക്നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജി വരും. അപ്പോൾ കൂടുതൽ ചികിത്സ അവിടെകിട്ടും. അപ്പോൾ അങ്ങോട്ടു പോകണമെന്നും സജി ചെറിയാൻ പറഞ്ഞു.
എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിന്റെ വെപ്രാളമാണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
Discussion about this post