ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എപ്പോഴൊക്കെ സംസാരിച്ചാലും അതിന്റെ തമാശകർന്ന വശത്തെക്കുറിച്ചും നമ്മൾ സംസാരിക്കാറുണ്ട്. സച്ചിനും ഗാംഗുലിയും സെവാഗും ഉൾപ്പെടുന്ന ഇതിഹാസങ്ങളുടെ ബാറ്റിംഗ് മാത്രമല്ല ഫീൽഡിങ് പുറത്തുള്ള അവരുടെ സൗഹൃദവും തമാശയും പ്രാങ്കും ഒകെ നമ്മൾ ആഘോഷിച്ചതാണ്. അതിൽ തന്നെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ക്രിക്കറ്റിലെക്കുള്ള കടന്നുവരവിൽ അന്നത്തെ സീനിയർ താരങ്ങൾ കൊടുത്ത പ്രാങ്കിന്റെ കഥ വളരെ പ്രശസ്തമാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ മുൻ സഹതാരങ്ങളായ ഇർഫാൻ പഠാൻ, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, മുനാഫ് പട്ടേൽ എന്നിവർ തന്നോട് ചെയ്ത ഒരു തമാശയെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഓർമ്മിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ കോഹ്‌ലിയുടെ ആദ്യകാല ദിനങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ സംസാരിച്ചിരിക്കുകയാണ്. 2008-ൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ, തന്റെ സീനിയർ താരങ്ങൾ തന്നോട് ഇതിഹാസ താരം സച്ചിനെ വണങ്ങാൻ നിർദ്ദേശിച്ചതെങ്ങനെയെന്ന് കോഹ്‌ലി പറഞ്ഞു.
“ദേശീയ ടീമിലെ ഒരു യുവ കളിക്കാരനെന്ന നിലയിൽ, പുതിയതായി വരുന്ന താരങ്ങൾ സച്ചിനെ വണങ്ങണം എന്ന ചടങ്ങ് ഉണ്ടെന്ന് അവർ പറഞ്ഞു. മുനാഫ് പട്ടേലും ഇർഫാൻ പത്താനും അടക്കം ഉള്ള താരങ്ങൾ ആയിരുന്നു അതിന് പിന്നിൽ. എന്റെ ആരാധനാപാത്രമായ സച്ചിനെ വണങ്ങാൻ എനിക്ക് സന്തോഷം ഉണ്ടായിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി കാലിൽ വീണ് വണങ്ങാൻ പോയപ്പോൾ സച്ചിൻ എന്നെ തടഞ്ഞു. അദ്ദേഹം ചിരിച്ചു. അപ്പോഴാണ് സീനിയർ താരങ്ങൾ എന്നെ പറ്റിച്ചു എന്ന് മനസിലായത്.”
2008-ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് വിരാട് കോഹ്‌ലി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, 25,000, 26,000, 27,000 റൺസ് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും വേഗത്തിൽ നിരവധി ലാൻഡ്‌മാർക്കുകളിൽ എത്തുന്ന കളിക്കാരനായി മാറിയതുൾപ്പെടെ, സച്ചിന്റെ നിരവധി റെക്കോർഡുകൾ കോഹ്‌ലി മറികടന്നു. 2023 ലോകകപ്പിൽ കോഹ്‌ലി സച്ചിന്റെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തിന്റെ റെക്കോഡ് മറികടന്നു .
Discussion about this post