പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും തുറന്നടിച്ചു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇന്ത്യയുടെ 2,000 കിലോമീറ്ററിലധികം പ്രദേശം ചൈന പിടിച്ചെടുത്തുവെന്നായിരുന്നു രാഹുൽഗാന്ധിയുടെ പരാമർശം.2020ലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈന്യവും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഇല്ലാതെ ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലെന്നും എന്തുകൊണ്ട് പാർലമെന്റിൽ ഇത് ഉന്നയിച്ചില്ലെന്നും കോടതി വിമർശിച്ചു
ചൈനക്കാർ 2000 ചതുരശ്ര കിലോമീറ്റർ പിടിച്ചടക്കിയ കാര്യം നിങ്ങൾക്ക് എങ്ങനെ അറിയാം?. നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇത്തരത്തിലൊരു കാര്യം പറയില്ലായിരുന്നു. പ്രതിപക്ഷ നേതാവായ താങ്കൾ എന്തിനാണ് ഇങ്ങനെ പറയുന്നത്? പാർലമെന്റിൽ എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾ ചോദിക്കാത്തത്? മാനനഷ്ടക്കേസ് ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു.പറയാനുള്ളത് പാർലമെന്റിൽ പറയാതെ എന്തുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.









