ന്യൂഡൽഹി : ജിഎസ്ടിയിൽ പ്രധാന മാറ്റങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ ജനങ്ങൾക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക് മുന്നോടിയായി രാജ്യത്ത് പുതിയ ജിഎസ്ടി നയം നടപ്പിലാക്കും. അവശ്യവസ്തുക്കൾക്ക് 5% ഉം 18% ഉം നികുതി ആയിരിക്കും പുതിയ ജിഎസ്ടി നയത്തിൽ ഉണ്ടായിരിക്കുക. ഇതുവരെ 12% ജിഎസ്ടി ഉണ്ടായിരുന്ന ഉൽപ്പന്നങ്ങൾക്ക് ഇനി 5% മാത്രമായിരിക്കും നികുതി ഉണ്ടായിരിക്കുക.
നിലവിൽ 28 ശതമാനം ജിഎസ്ടി ഉള്ള വസ്തുവകകളുടെ നികുതി പുതിയ ജിഎസ്ടി നയത്തിൽ 18% ആയി കുറയും. നിലവിലെ 12 ശതമാനം ജിഎസ്ടി സ്ലാബിൽ വരുന്ന ഏകദേശം 99 ശതമാനം ഇനങ്ങളും ഇപ്പോൾ അഞ്ച് ശതമാനം സ്ലാബിലേക്ക് പോകും. അതേസമയം, 28 ശതമാനം സ്ലാബിൽ വരുന്ന ഏകദേശം 90 ശതമാനം ഇനങ്ങളാണ് 18 ശതമാനം സ്ലാബിലേക്ക് പോകുക. ഈ മാറ്റം നികുതി ഘടന ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം ആഡംബര, ദോഷകരമായ വസ്തുക്കൾക്ക് (മദ്യം, പുകയില മുതലായവ) 40 ശതമാനം പ്രത്യേക നികുതി ചുമത്തും. ഓൺലൈൻ ഗെയിമിംഗിനെ ‘ഹാനികരമായ വസ്തുക്കൾ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പരമാവധി നികുതി നിരക്ക് ബാധകമാക്കും എന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട ജിഎസ്ടി പരിഷ്കരണത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരില്ല, മുമ്പത്തെപ്പോലെ അവയ്ക്ക് പ്രത്യേക നികുതി ചുമത്തും. വജ്രങ്ങൾ, വിലയേറിയ കല്ലുകൾ തുടങ്ങിയ തൊഴിൽ-തീവ്രവും കയറ്റുമതി അധിഷ്ഠിതവുമായ മേഖലകളിലെ നികുതി നിരക്കുകളും മുമ്പത്തെപ്പോലെ തന്നെ തുടരും.
നിലവിൽ, അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് 0%, നിത്യോപയോഗ സാധനങ്ങൾക്ക് 5%, പൊതു വസ്തുക്കൾക്ക് 12%, ഇലക്ട്രോണിക്സ്, സേവനങ്ങൾക്ക് 18%, ആഡംബര/കേടാകുന്ന വസ്തുക്കൾക്ക് 28% എന്നിങ്ങനെയാണ് നികുതി ചുമത്തുന്നത്. പുതിയ സംവിധാനം 12%, 28% നിരക്കുകൾ ഇല്ലാതാക്കും. കേന്ദ്ര സർക്കാരിനുള്ള പ്രധാന നികുതി വരുമാനം 18% നികുതി സ്ലാബിൽ നിന്നാണ് വരുന്നത്. മൊത്തം ജിഎസ്ടി വരുമാനത്തിന്റെ 65% ആണിത്. നികുതി വരുമാനം കുറയുന്നതിലൂടെ ആളുകൾ കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ വഴി വയ്ക്കുന്നതിനാൽ രാജ്യത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്നാണ് മോദി സർക്കാരിന്റെ വിലയിരുത്തൽ.









Discussion about this post