ന്യൂയോർക്ക് : ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ മോദിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള നോബൽ സമ്മാനത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചിരുന്നത്. എന്നാൽ ഈ ആവശ്യം മോദി തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചതും ഇന്ത്യയ്ക്കെതിരെ അധിക തീരുവ ഏർപ്പെടുത്താൻ കാരണമായതും എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ജൂൺ 17-ന് ആണ് ട്രംപും മോദിയും തമ്മിലുള്ള ഈ ഫോൺകോൾ നടന്നത് എന്നാണ് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് താൻ ആണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്. ജൂൺ 17-ന് മോദിയുമായി നടത്തിയ ഒരു ഫോൺ കോളിനിടെ ട്രംപ് ഇക്കാര്യം വീണ്ടും ഉന്നയിച്ചു. സൈനിക സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ട്രംപ് ഈ സംഭാഷണത്തിൽ മോദിയോട് പറഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പാകിസ്താൻ തന്നെ നാമനിർദ്ദേശം ചെയ്യാൻ പോകുകയാണെന്നും അദ്ദേഹം പരാമർശിച്ചു. ഈ ബഹുമതിക്ക് വേണ്ടിയായിരുന്നു ട്രംപ് പരസ്യമായി പ്രചാരണം നടത്തിയിരുന്നത് എന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു.
പാകിസ്താനെ പോലെ ഇന്ത്യയും നോബൽ സമ്മാനത്തിന് തന്റെ പേര് ശുപാർശ ചെയ്യണം എന്നായിരുന്നു ട്രംപ് മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചത്. എന്നാൽ ഈ ആവശ്യം തള്ളിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിച്ചതിന് പിന്നിൽ മറ്റൊരു രാജ്യത്തിന്റെയും ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് കൃത്യമായി ലോകത്തിനു മുൻപിൽ വ്യക്തമാക്കി. നോബൽ സമ്മാനം സ്വപ്നം കണ്ടിരുന്ന ട്രംപിന് കിട്ടിയ ആദ്യ തിരിച്ചടിയായി മോദിയുടെ ഈ നിലപാട്. ഇതിന് പിന്നാലെ ഉണ്ടായ ട്രംപിന്റെ വ്യക്തിപരമായ സംഘർഷമാണ് ഇന്ത്യയ്ക്കെതിരായ അധികതീരുവയ്ക്ക് കാരണമായത് എന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. വാഷിംഗ്ടണിലെയും ന്യൂഡൽഹിയിലെയും ഒരു ഡസനിലധികം ആളുകളുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ എന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.









Discussion about this post