മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പിൽ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേർന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംംഒയ്ക്കും പരാതി നൽകി.
കാലിൽ ആണി കയറിയതിനെ തുടർന്നാണു സെപ്റ്റംബർ 29ന് സീനത്ത് മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. 30 ന് ഡ്രസ്സു ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുപോയാണ് തള്ളവിരലിനോടു ചേർന്നുള്ള രണ്ടു വിരലുകൾ മുറിച്ചുമാറ്റിയതെന്നു ബന്ധുക്കൾ പറഞ്ഞു. രോഗിയോടോ കൂട്ടിരുപ്പുകാരോടോ ഒന്നും അറിയിക്കാതെയാണു വിരലുകൾ മുറിച്ചതെന്നും ഇവർ പറയുന്നു.
സീനത്ത് ഗുരുതര പ്രമേഹബാധിതയാണ് എന്നും ഇവരുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടത് തന്നെയാണ് എന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാറിന്റെ വിശദീകരണം. എന്നാൽ ഇത്തരം നടപടികൾക്ക് മുൻപ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം എന്നതാണ് നിബന്ധന. ഇത് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
Discussion about this post