കൊല്ലത്ത് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡന്റും കെഎസ്ആർടിസി താൽകാലിക ജീവനക്കാരനുമായ മനേഷിനെയാണ് അറസ്റ്റ് ചെയ്തത്. സദാചാര ഗുണ്ടായിസത്തിലൂടെ ഇയാൾ പണം തട്ടുകയായിരുന്നു.
ശാസ്താംകോട്ട തടാക തീരത്ത് ഇരുന്ന പെൺകുട്ടിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മനേഷ് സദാചാര ഗുണ്ട ചമഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും, പണം നൽകിയില്ലെങ്കിൽ ചിത്രീകരിച്ച മൊബൈൽ ഫോൺ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
പരാതിക്കാരനായ യാസീനും പെൺസുഹൃത്തുമായി തടാക തീരത്ത് ഇരുന്നപ്പോൾ പ്രതി ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ കാട്ടി ഭീഷണി മുഴിക്കി. തുടർന്ന് വിദ്യാർത്ഥിനിയുടെ സ്വർണമോതിരവും 500 രൂപയും കൈവശപ്പെടുത്തിയതിനുശേഷം ഇരുവരെയും പറഞ്ഞുവിട്ടു. യാസീൻ പെൺകുട്ടിയെ വീട്ടിലാക്കിയ ശേഷം സുഹൃത്തുക്കളുമായി തടാകതീരത്ത് എത്തി മനേഷിനെ ആക്രമിച്ച് സ്വർണഭരണങ്ങൾ തിരികെ വാങ്ങുകയായിരുന്നു.
അക്രമം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തി മനേഷിനെ അറസ്റ്റ് ചെയ്തു. സംഘം ചേർന്ന് മനീഷിനെ ആക്രമിച്ചതിന് ഇയാളുടെ പരാതിയിൽ 10 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










Discussion about this post