ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലെ പിച്ച് ബാറ്റിംഗിന് അനുകൂമായ ട്രാക്ക് ആണെന്ന് ആയിരുന്നു സൗത്താഫ്രിക്കൻ ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ ഇന്ത്യൻ താരം കുൽദീപ് യാദവ് പറഞ്ഞത്. എന്നാൽ ബാറ്റിംഗ് പിച്ചൊക്കെ ഞങ്ങൾ ബാറ്റ് ചെയ്യുന്നത് വരെ മാത്രം എന്ന് പറഞ്ഞുകൊണ്ട് പന്തെറിഞ്ഞ സൗത്താഫ്രിക്കൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുകയാണ് ഇന്ത്യ. ഒടുവിൽ വിവരം കിട്ടുമ്പോൾ ടീം 144- 7 എന്ന നിലയിലാണ്. ഗുവാഹത്തിയിൽ വീശിയടിച്ച പേസർ മാർക്കോ ജാൻസന്റെ തകർപ്പൻ ബൗളിങാണ് ഇന്ത്യയുടെ നടുവൊടിച്ചത്. താരം ഇതുവരെ 4 വിക്കറ്റുകൾ നേടിയിട്ടുണ്ട്-
ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക ഉയർത്തിയ 490 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണർമാർ തന്നത്. രാഹുലും ജയ്‌സ്വാളും നല്ല രീതിയിൽ കളിച്ചു മുന്നേറിയപ്പോൾ ഇന്ത്യ നല്ല സ്കോറിലെത്തുമെന്ന് കരുതിയതാണ്. എന്നാൽ 22 റൺസ് എടുത്ത രാഹുലിനെ മടക്കി മഹാരാജ് സൗത്താഫ്രിക്ക ആഗ്രഹിച്ച വിക്കറ്റ് നൽകി. പിന്നാലെ വന്ന സായ് സുദർശനും നല്ല തുടക്കം കിട്ടിയപ്പോൾ സ്കോർ പിന്നെയും കുതിച്ചു. എന്നാൽ അവിടെ അർദ്ധ സെഞ്ച്വറി പിന്നിട്ട ജയ്‌സ്വാൾ (58 ) ഹാർമറിന്റെ പന്തിൽ മടങ്ങിയത് വരാനിരിക്കുന്ന കൂട്ടത്തകർച്ചയുടെ ആരംഭം മാത്രമായിരുന്നു.
പിന്നാലെ സായ് (15 ) ഹാർമറിന്റെ പന്തിൽ വീണു. ശേഷം ധ്രുവ് ജൂറൽ ( 0 ), ഋഷഭ് പന്ത് ( 7 ) രവീന്ദ്ര ജഡേജ ( 6 ) നിതീഷ് കുമാർ റെഡ്ഢി ( 10 ) എല്ലാവരും ജാൻസന്റെ മുന്നിൽ വീണു. ഇതിൽ പലതും അനാവശ്യ ഷോട്ട് കളിച്ചാണ് വീണത് എന്നതാണ് സങ്കടം. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കഷ്ടപ്പെടുകയാണ് നിലവിൽ ഇന്ത്യ.
വാഷിംഗ്‌ടൺ സുന്ദർ കുൽദീപ് യാദവ് സഖ്യമാണ് ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്.













Discussion about this post