എറണാകുളം : നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയ നടൻ ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. ബി രാമൻപിള്ളയെ വീട്ടിലെത്തി സന്ദർശിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനാൽ ബി രാമൻപിള്ള കോടതിയിലേക്ക് എത്തിയിരുന്നില്ല. ഇതിനാലാണ് ദിലീപ് കോടതിയിൽ നിന്നും വിധി കേട്ട ശേഷം അഡ്വ. ബി രാമൻപിള്ളയുടെ വീട്ടിലേക്ക് നേരിട്ട് എത്തി നന്ദി അറിയിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസ് അഡ്വ. ബി രാമന്‍ പിള്ളക്ക് കൈമാറിയ ശേഷമാണ് 83 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപിന് ജാമ്യം ലഭിച്ചിരുന്നത്. ആദ്യഘട്ടത്തിൽ മറ്റൊരു അഭിഭാഷകനായിരുന്നു ദിലീപിനായി രംഗത്തുണ്ടായിരുന്നത്. ജാമ്യം ലഭിക്കാതെ തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞതോടെ ദിലീപ് രാമൻപിള്ളയെ കേസ് ഏൽപ്പിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 4ന് ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി. പിന്നാലെ ദിലീപിനെ ജാമ്യം ലഭിക്കുകയും ജയിൽ മോചിതനാവുകയും ചെയ്തു.
കേസിന്റെ വിചാരണയിൽ ഉടനീളം ബി രാമൻപിള്ള ദിലീപിനായി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസിലെ പ്രധാന തെളിവുകൾ നശിപ്പിച്ചു എന്ന ആരോപണവും രാമൻ പിള്ളക്കെതിരെ ഉയർന്നിരുന്നു. ബാര്‍ കൗണ്‍സിലില്‍ അതിജീവിതയായ നടി രാമന്‍ പിള്ളക്കെതിരെ പരാതി നൽകിയതും കേസിന്റെ വിചാരണ കാലയളവിൽ കണ്ടു.









