2001-ൽ പുറത്തിറങ്ങിയ ‘മേഘസന്ദേശം’ മലയാളത്തിലെ മികച്ച ഒരു ഹൊറർ-ഡ്രാമ ചിത്രമാണ്. രാജസേനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകനായി എത്തിയത്. മലയാളത്തിൽ ഒരുപാട് പ്രേത സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത പ്രണയവുമായി നടക്കുന്ന രാജശ്രീ നായർ അവതരിപ്പിച്ച റോസിക്ക് ഫാൻസ് ഏറെയാണ്.
ബാലഗോപാൽ( സുരേഷ് ഗോപി) എന്ന കോളേജ് പ്രൊഫസറെ സ്നേഹിച്ച റോസി അയാളോടുള്ള പ്രണയം പറയാതെ മടിച്ചു നിൽക്കുന്നു. പടുവിൽ അത് പറയാനുള്ള അവളുടെ യാത്രയിൽ റോസി അപകടത്തിൽ മരിക്കുന്നു. ശേഷം റോസിയുടെ ആത്മാവ് മരണത്തിനപ്പുറമുള്ള തന്റെ സ്നേഹമറിയിക്കാൻ ബാലുവിനൊപ്പം കൂടുന്നു. അയാൾക്ക് മാത്രം കാണാൻ കഴിയുന്ന പ്രേതത്തെ തുടക്കത്തിൽ ആയാലും അവൾ ഒപ്പിക്കുന്ന തമാശകൾ കാണുന്ന പ്രേക്ഷകനും ചിരിയോടെയാണ് കണ്ടെതെങ്കിൽ പിന്നെ ട്രാക്ക് മാറുന്നു. ബാലുവിന്റെ മുറപ്പെണ്ണ് അഞ്ജലി( സംയുക്ത വർമ്മ) എത്തുന്നതോടെ പ്രേതം അതിന്റെ പ്രതികാരം കാണിക്കാൻ തുടങ്ങി.
ബാലുവിനെ സ്വന്തമാക്കാൻ എന്ത് വഴിയും സ്വീകരിക്കുന്ന റോസി അഞ്ജലിയെ അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആണ് കഥ മാറുന്നത്. അവളെ ചെറുക്കൻ ബാലു സ്വീകരിക്കുന്ന വഴികളൊക്കെയാണ് സിനിമയുടെ ബാക്കി ഭാഗം.സിനിമയിൽ റോസി പ്രേതമാണെന്ന് സുരേഷ് ഗോപി അറിയുന്ന ഭാഗത്ത് ഒരു ഡയലോഗുണ്ട്- “റോസി മരിച്ചിട്ട് ആറു മാസമായി”ഇത് കേൾക്കുന്ന പ്രേക്ഷകന് എന്താണോ തോന്നുന്നത് അതാണ് സുരേഷ് ഗോപിക്കും തോന്നുന്നത്. ഒരേ സമയം പേടിയും അമ്പരപ്പും എല്ലാം ആ മുഖത്ത് കാണാം, ബാലു ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച നിഷ്കളങ്ക കഥാപാത്രമാണെന്നും പറയാം.
സിനിമയിൽ ബാലുവിനൊപ്പമിരുന്ന് ഇഡലിയും സാമ്പാറും കഴിക്കുന്ന പ്രേതത്തിന് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. ബാലുവിനെ സ്നേഹിക്കാൻ വരുന്ന എന്തിനെയും അല്ലെങ്കിൽ അയാളോട് സംസാരിക്കാൻ വരുന്നവർ പോലും അവൾക്ക് ശത്രുക്കളാണ്- ഞാനും എന്റെ സ്നേഹവും സത്യമാണ്, മരണത്തിനു പോലും മായിച്ചു കളയാൻ കഴിയാത്ത സത്യം , ഇതാണ് റോസി നിലനിർത്തുന്ന ഭാവം.












