ഹൈദരാബാദിൽ പോലീസുകാരനായിരുന്ന ബലരാമൻ( മോഹൻലാൽ) തന്റെ ഭൂതകാലം ഒളിപ്പിച്ചു വെച്ച് ഇടുക്കിയിലെ ചിറ്റാഴയിൽ ഒരു ലോറി ഡ്രൈവറായി കഴിയുകയാണ്. മകൾ ഗംഗയാണ് അവന്റെ ലോകം. എന്നാൽ തന്റെ മകളെ പ്രാണനേക്കാൾ സ്നേഹിക്കുന്ന ആ സാധാരണക്കാരൻ ഒരു ‘കൊലയാളി’യാകാൻ നിർബന്ധിതനാകുന്നു. നക്സൽ നേതാവ് സഖാവ് അബ്ദുള്ളയുടെ (സമുദ്രക്കനി) മരണത്തിന് പകരം ചോദിക്കാൻ എത്തുന്ന ശത്രുക്കളിൽ നിന്ന് മകളെ രക്ഷിക്കാൻ ബലരാമൻ നടത്തുന്ന ചോര ചിന്തുന്ന പോരാട്ടമാണ് എം പദ്മകുമാർ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമ പറയുന്ന കഥ.
ഈ സിനിമയുടെ നെടുംതൂൺ മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ്. വെറുമൊരു ആക്ഷൻ ഹീറോ എന്നതിലുപരി വികാരനിർഭരമായ ഒരു അച്ഛന്റെ വേഷം അദ്ദേഹം ഗംഭീരമാക്കി. സിനിമയുടെ തുടക്കത്തിൽ മോഹൻലാലിനെ കാണിക്കുന്ന ഭാഗം ഒരു ഫൈറ്റ് സീനിന്റെ അകമ്പടിയിൽ ആണെങ്കിൽ ശേഷമുള്ള അയാളുടെ ശാന്തതയും പ്രതിസന്ധി ഘട്ടത്തിൽ വരുമ്പോൾ ഉള്ള മുഖഭാവവും വളരെ ഭംഗിയായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചത്.
ഇടുക്കിയിലെ മലയോര മേഖലയിലെ ഒരു സാധാരണ ലോറി ഡ്രൈവറുടെ ലുക്കും ഭാഷയും അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. പ്രത്യേകിച്ച് വനത്തിനുള്ളിലെ സംഘട്ടന രംഗങ്ങൾ. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അദ്ദേഹം ചെയ്ത പല ആക്ഷൻ രംഗങ്ങളും ഇന്നും പ്രേക്ഷകരെ ആവേശഭരിതരാക്കുന്നു. ‘വേട്ടയാടാൻ ഇറങ്ങുന്നവനെക്കാൾ കരുത്ത് വേട്ടയാടപ്പെടുന്നവനുണ്ട്’ എന്ന തത്വം ലാലേട്ടൻ വെള്ളിത്തിരയിൽ അനശ്വരമാക്കി.
മോഹൻലാൽ എന്ന നടന്റെ അഭിനയ വൈഭവം പൂർണ്ണമായും ഉപയോഗപ്പെടുത്തിയ ചുരുക്കം ചില ആക്ഷൻ സിനിമകളിൽ ഒന്നാണ് ശിക്കാർ. വനത്തിനുള്ളിലെ ക്ലൈമാക്‌സ് രംഗം ഇന്നും കാണുമ്പോൾ ഒരു പ്രത്യേക ആവേശം നൽകുന്നതാണ്.













Discussion about this post