ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ കാത്തിരുന്ന വലിയ പ്രഖ്യാപനങ്ങൾ പുറത്തുവന്നു. ഇതിഹാസ താരം എം.എസ്. ധോണി വരാനിരിക്കുന്ന സീസണിലും ടീമിനായി കളിക്കുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചു. എന്നാൽ, രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ ടീമിലെത്തിച്ചതോടെ ധോണിയുടെ റോളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെയാണ് സഞ്ജു സാംസൺ ചെന്നൈയിലെത്തുന്നത്. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്‌കെ സ്വന്തമാക്കിയത്. ഇതിന് പകരമായി സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് വിട്ടുനൽകി. ധോണിക്ക് ശേഷമുള്ള ഒരു പുതിയ നായകനെ അല്ലെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്ററെ ചെന്നൈ ലക്ഷ്യമിടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
44 വയസ്സുകാരനായ ധോണി ചെന്നൈയിൽ എത്തുമെന്നും കളിക്കുമെന്നും ഉറപ്പായെങ്കിലും എല്ലാ ലീഗ് മത്സരങ്ങളിലും അദ്ദേഹം ഉണ്ടായേക്കില്ല. “ധോണി ലഭ്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ എല്ലാ കളികളിലും അദ്ദേഹം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ല,” എന്ന് സിഎസ്‌കെ വൃത്തങ്ങൾ വ്യക്തമാക്കി. സഞ്ജു സാംസൺ ടീമിലുള്ള സാഹചര്യത്തിൽ ധോണിക്ക് വിശ്രമം നൽകി സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ഉപയോഗിക്കാൻ ടീമിന് സാധിക്കും. ഇംപാക്ട് പ്ലെയർ നിയമം നിലവിലുള്ളതിനാൽ ബാറ്റിംഗിൽ ചെറിയ ക്യാമിയോ റോളുകളിൽ മാത്രമാകും ധോണിയെ ഇനി കാണാൻ സാധിക്കുക.
വിരമിക്കലിന് ശേഷം കമന്റേറ്ററായി വരുമോ എന്ന ചോദ്യത്തിന് തനിക്ക് അതിൽ താല്പര്യമില്ലെന്നാണ് ധോണി മറുപടി നൽകിയത്. “കമന്ററി വളരെ പ്രയാസകരമായ ജോലിയാണ്. അവിടെ കളിക്കാരെ വിമർശിക്കേണ്ടി വരും. പലപ്പോഴും നമ്മൾ പറയുന്നത് അതിർവരമ്പുകൾ ലംഘിക്കുന്നുണ്ടോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. കൂടാതെ സ്റ്റാറ്റിസ്റ്റിക്സ് ഓർത്തുവെക്കുന്നതിലും എനിക്ക് വലിയ താല്പര്യമില്ല,” ജതിൻ സപ്രുവുമായുള്ള അഭിമുഖത്തിൽ ധോണി വ്യക്തമാക്കി.












