ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയാകെ പിടിച്ചുലച്ചുകൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടിയിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ സൈന്യം നടത്തിയ വൻ സൈനിക നീക്കത്തിനൊടുവിലാണ് മഡുറോയും ഭാര്യയും പിടിയിലായത്. ഇവരെ വെനസ്വേലയിൽ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും കരുത്തുറ്റതും രഹസ്യാത്മകവുമായ ‘ഡെൽറ്റ ഫോഴ്സ്’ (Delta Force) ആണ് ഈ അതിസാഹസിക ദൗത്യത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാരക്കാസിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.
ദൗത്യം പൂർത്തിയാക്കിയത് ഡെൽറ്റ ഫോഴ്സ്
ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റുകളിൽ ഒന്നായ ഡെൽറ്റ ഫോഴ്സാണ് മഡുറോയെ പിടികൂടാൻ എത്തിയത്. 1977-ൽ രൂപീകരിച്ച ഈ യൂണിറ്റ് അതിതീവ്ര സുരക്ഷയുള്ള ദൗത്യങ്ങൾക്കും ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കുമാണ് പേരുകേട്ടിട്ടുള്ളത്. ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ വധിച്ചതടക്കം ഒട്ടേറെ ചരിത്രപ്രധാനമായ ദൗത്യങ്ങൾ ഇവർ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
എന്താണ് ഡെൽറ്റ ഫോഴ്സ്?
അമേരിക്കൻ കരസേനയുടെ കീഴിലുള്ള അതിരഹസ്യ വിഭാഗമാണിത്. കഠിനമായ പരിശീലനത്തിലൂടെയും തെരഞ്ഞെടുപ്പിലൂടെയും കടന്നുവരുന്ന അതിസമർത്ഥരായ സൈനികരാണ് ഇതിൽ അണിനിരക്കുന്നത്. ബന്ദികളെ മോചിപ്പിക്കുക, ശത്രുരാജ്യങ്ങളിലെ തന്ത്രപ്രധാന വ്യക്തികളെ വധിക്കുകയോ പിടികൂടുകയോ ചെയ്യുക, രഹസ്യ വിവരങ്ങൾ ശേഖരിക്കുക,മൂന്നോ നാലോ ആഴ്ച നീളുന്ന പ്രാഥമിക തെരഞ്ഞെടുപ്പിന് ശേഷം ആറ് മാസത്തെ കഠിനമായ ‘ഓപ്പറേറ്റർ ട്രെയിനിംഗ് കോഴ്സ്’ (OTC) ഇവർ പൂർത്തിയാക്കണം,പനാമയിലെ മാനുവൽ നൊറിഗയെ പിടികൂടിയത് മുതൽ ഇറാഖ് യുദ്ധത്തിലും സൊമാലിയയിലും വരെ ഇവർ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ ആരോപണങ്ങളാണ് മഡുറോയ്ക്കെതിരെ അമേരിക്ക ഉന്നയിക്കുന്നത്. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 മില്യൺ ഡോളർ (ഏകദേശം 420 കോടി രൂപ) മുൻപ് അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
അതേസമയം, അമേരിക്കയുടെ നടപടിയിൽ റഷ്യയും ചൈനയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ യുദ്ധഭീതി പടർത്തുന്ന നീക്കമാണിതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, മഡുറോയുടെ ജീവന് ഭീഷണിയുണ്ടെന്നും ‘ലൈഫ് പ്രൂഫ്’ നൽകണമെന്നും ആവശ്യപ്പെട്ടു.













Discussion about this post