ന്യൂഡൽഹി : ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ സോളാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. പ്രസ്താവന വിവാദമായതിന് പിന്നാലെ ഒവൈസിക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. ഒവൈസി ആദ്യം സ്വന്തം പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിജാബ് ധരിച്ച ഒരു സ്ത്രീയെ കൊണ്ടുവരൂ എന്നായിരുന്നു ബിജെപി അഭിപ്രായപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവം അനുസരിച്ച് ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം ഉണ്ടാകും എന്നായിരുന്നു ഒവൈസി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. പാകിസ്താനിൽ ഒരിക്കലും മറ്റു മതത്തിൽപ്പെട്ട ഒരാൾക്ക് ഉന്നതസ്ഥാനം വഹിക്കാൻ കഴിയില്ല. ഒരു മതത്തിൽപ്പെട്ട ഒരാൾക്ക് മാത്രമേ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കഴിയൂ എന്ന് പാകിസ്താൻ ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. പക്ഷേ ഇന്ത്യൻ ഭരണഘടന എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നതിനാൽ വൈകാതെ തന്നെ ഇന്ത്യക്ക് ഒരു ഹിജാബ് ധരിച്ച സ്ത്രീ പ്രസിഡണ്ടായി വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒവൈസി സൂചിപ്പിച്ചു.








