ഇറാൻ്റെ സൈനിക ശേഷിയും ഭരണനേതൃത്വവും പൂർണ്ണമായും തകർക്കപ്പെട്ടെന്നും ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം നാലാം ദിവസവും അതിശക്തമായി തുടരുന്നതിനിടെയാണ് ഇറാന്റെ വ്യോമസേനയെയും നാവികസേനയെയും പ്രതിരോധ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാൻ ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അതിന് സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും (Too Late) ട്രംപ് സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. അമേരിക്കയുടെ പക്കൽ അതിമാരകമായ ആയുധങ്ങളുടെ വൻ ശേഖരമുണ്ടെന്നും ഏത് തരം വെല്ലുവിളിയെയും നേരിടാൻ വാഷിംഗ്ടൺ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ പ്രസിഡൻഷ്യൽ കോംപ്ലക്സ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഭരണകേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ രാത്രിയിൽ നടത്തിയ വ്യോമാക്രമണം യുദ്ധത്തിന്റെ ഗതി മാറ്റിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇറാൻ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാൻ നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിൽക്കുന്ന സൈനിക നീക്കമാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ അതിനേക്കാൾ ദീർഘകാലം യുദ്ധം തുടരാനുള്ള ശേഷി യുഎസ് സൈന്യത്തിനുണ്ടെന്നും വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ താല്പര്യങ്ങൾക്ക് ഇറാൻ വലിയ ഭീഷണിയാണെന്നും അതുകൊണ്ട് തന്നെ ഇസ്രായേലിനൊപ്പം ചേർന്നുള്ള ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം ആവർത്തിച്ചു. തങ്ങളുടെ പക്കൽ ആയുധശേഖരം പരിമിതമാണെന്ന രീതിയിലുള്ള മാധ്യമ റിപ്പോർട്ടുകളെ ട്രംപ് തള്ളി. യുദ്ധം എത്ര കാലം നീണ്ടുനിന്നാലും വിജയിക്കാൻ ആവശ്യമായ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും രാജ്യം വലിയ വിജയത്തിനായി സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ പുതിയ യുദ്ധങ്ങൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ട്രംപ്, ഇറാൻ വിഷയത്തിൽ കടുത്ത നിലപാടിലേക്ക് മാറിയത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, തിരിച്ചടിക്കാനുള്ള ശ്രമം ഇറാൻ്റെ ഭാഗത്തുനിന്നും തുടരുകയാണ്. ഇസ്രായേലിലെ നഗരങ്ങളെയും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ശനിയാഴ്ച ആരംഭിച്ച സംഘർഷം ഇപ്പോൾ നിയന്ത്രണാതീതമായി പടരുകയാണ്. ഇറാൻ്റെ സുരക്ഷാ കൗൺസിൽ കെട്ടിടത്തിന് നേരെയും ഇസ്രായേൽ ബോംബുകൾ വർഷിച്ചു. അമേരിക്കൻ മിസൈലുകൾ ഇറാന്റെ പ്രതിരോധ കവചങ്ങളെ തകർത്തെറിഞ്ഞതോടെ രാജ്യം വലിയൊരു തകർച്ചയുടെ വക്കിലാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.








