സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന 2026 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണെന്ന് മുൻ നായകൻ എം.എസ്. ധോണി. എന്നാൽ ടൂർണമെന്റിൽ ഇന്ത്യയുടെ വിധി മാറ്റിമറിക്കാൻ സാധ്യതയുള്ള ഒരു ഘടകത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു—അത് ‘ഡ്യൂ’ ഫാക്ടറാണ്.
ഇന്ത്യൻ സാഹചര്യങ്ങളിൽ വൈകുന്നേരങ്ങളിൽ പെയ്യുന്ന മഞ്ഞ് കളിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ധോണി ചൂണ്ടിക്കാട്ടി. “ഇന്ത്യയുടേത് ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുകളിൽ ഒന്നാണ്. അവർക്ക് ആവശ്യത്തിന് പരിചയസമ്പത്തുണ്ട്. സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ കളിക്കണമെന്ന് അവർക്കറിയാം. പക്ഷേ, എന്നെ ആശങ്കപ്പെടുത്തുന്നത് ‘ഡ്യൂ’ ഫാക്ടറാണ്. എനിക്ക് മഞ്ഞിനെ വെറുപ്പാണ്, കാരണം അത് പല കാര്യങ്ങളും മാറ്റിമറിക്കും,” ധോണി പറഞ്ഞു.
മഞ്ഞ് വീഴുമ്പോൾ പന്ത് ഗ്രിപ്പ് ചെയ്യാൻ ബൗളർമാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ടോസ് നിർണ്ണായകമാവുകയും ചെയ്യും. ഇത് ഇന്ത്യയെപ്പോലുള്ള ഒരു കരുത്തരായ ടീമിന് പോലും തിരിച്ചടിയായേക്കാം. പത്ത് മത്സരങ്ങളിൽ ഇന്ത്യ മികച്ച ടീമുകൾക്കെതിരെ കളിച്ചാൽ ഒൻപതിലും ഇന്ത്യ ജയിക്കുമെന്ന് ധോണി വിശ്വസിക്കുന്നു. എന്നാൽ നോക്കൗട്ട് മത്സരങ്ങളിൽ ഒരു താരത്തിന് ഫോം നഷ്ടപ്പെടുകയോ എതിർ ടീമിലെ ഒരാൾ അസാമാന്യമായി കളിക്കുകയോ ചെയ്താൽ കാര്യങ്ങൾ കൈവിട്ടുപോകാം. അതുകൊണ്ട് തന്നെ ഭാഗ്യവും പ്രാർത്ഥനയും ടീമിന് അനിവാര്യമാണെന്ന് 44-കാരനായ ധോണി കൂട്ടിച്ചേർത്തു.
2024 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ ഇതുവരെ ഒരു ടി20 പരമ്പരയും തോറ്റിട്ടില്ല. സൂര്യകുമാർ യാദവിന് കീഴിൽ കളിച്ച 43 മത്സരങ്ങളിൽ വെറും ഏഴെണ്ണത്തിൽ മാത്രമാണ് ടീം പരാജയപ്പെട്ടത്. ഫെബ്രുവരി 7-ന് മുംബൈയിൽ യുഎസെക്കെതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം.












Discussion about this post