നിയമസഭയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ വിമർശനം. കെഎസ്ആർടിസിയുടെ നഷ്ടം നികത്താൻ സ്വകാര്യ ബസുകൾക്ക് വഴിയൊരുക്കിക്കൊടുക്കുന്ന മന്ത്രിയുടെ വിവാദ നിലപാടിനെയാണ് മുഖ്യമന്ത്രി കടന്നാക്രമിച്ചത്. പൊതുഗതാഗത സംവിധാനത്തെ തകർത്ത് സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന നയം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെ സഭയിൽ ഗണേഷ് കുമാർ പ്രതിരോധത്തിലായി.
കെഎസ്ആർടിസി നഷ്ടത്തിലോടുന്നതിന്റെ ‘രഹസ്യം’ വെളിപ്പെടുത്താം എന്ന് പറഞ്ഞാണ് മന്ത്രി ഗണേഷ് കുമാർ സംസാരിച്ചു തുടങ്ങിയത്. സ്വകാര്യ ബസുകളുടെ മുന്നിൽ കയറി മത്സരിച്ച് ഓടുന്ന സ്വഭാവം കെഎസ്ആർടിസി അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ വാദം. “സ്വകാര്യ ബസുകൾ ബിസിനസ് ചെയ്യുന്നവരാണ്, അവർ നികുതി അടയ്ക്കുന്നവരാണ്. അവർക്ക് മുന്നിൽ പോയി മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ നയം. കെഎസ്ആർടിസി ആരും പോകാത്ത മലയോര റൂട്ടുകളിലേക്ക് മാറിപ്പോകണം” എന്ന മന്ത്രിയുടെ പ്രസ്താവന സഭയെ ഒന്നടങ്കം ഞെട്ടിച്ചു.
മന്ത്രിയുടെ ഈ ‘സ്വകാര്യ പ്രീണനം’ അതിരുവിടുന്നു എന്ന് കണ്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കസേരയിൽ നിന്നെഴുന്നേറ്റ് നേരിട്ട് ഇടപെടുകയായിരുന്നു. “സ്വകാര്യ ബസ് ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങുക എന്നത് ഒരു നയമായി സ്വീകരിക്കാൻ സർക്കാരിന് കഴിയില്ല. അത്തരമൊരു നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്നത് ശരിയാണെങ്കിലും, സ്വകാര്യ ബസ് ഉള്ളതുകൊണ്ട് കെഎസ്ആർടിസി മാറിക്കൊടുക്കണം എന്നത് ജനവിരുദ്ധ നയമാണ്” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ താൻ ഉദ്ദേശിച്ചത് അതല്ലെന്ന് പറഞ്ഞ് മന്ത്രിക്ക് തിരുത്തേണ്ടി വന്നു. ബംഗളൂരു റൂട്ടിലടക്കം സ്വകാര്യ ലോബിയെ തകർത്താണ് കെഎസ്ആർടിസി മുന്നേറുന്നതെന്ന് പറഞ്ഞ് മന്ത്രി തടിയൂരിയെങ്ങിലും, ഗണേഷ് കുമാറിന്റെ നിലപാടിലെ വൈരുദ്ധ്യം സഭയിൽ ചർച്ചയായി.












Discussion about this post