ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ഒകെ യുവാക്കൾക്കിടയിൽ ചർച്ചയായി തുടങ്ങിയ കാലഘട്ടം. എന്താണ് ആ കോഴ്സ് പഠിക്കുന്ന കുട്ടികളുടെ സാധാരണ ജോലികൾ, എവിടെയാണ് ഈ കോഴ്സ് പഠിക്കാൻ നല്ലത്, ഇങ്ങനെയൊക്കെ ഉള്ള ചിലരുടെ എങ്കിലും സംശയം മാറാൻ സഹായിച്ച ഒരു സിനിമയായിരുന്നു 2003 ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വപ്നകൂട്.
ഈ സിനിമയിലെ പ്രധാന ആകർഷണം അന്ന് വളർന്നു വരുന്ന താരങ്ങളായിരുന്ന പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ കോമ്പിനേഷൻ ആയിരുന്നു. ഒരു ‘പ്ലേബോയ്’ ഇമേജുള്ള റൊമാന്റിക് കഥാപാത്രം ആയ കുഞ്ഞൂഞ്ഞ് ആയിട്ടാണ് പൃഥ്വിരാജ് ഇതിൽ അഭിനയിച്ചത്. ശാന്തസ്വഭാവിയായ, പക്വതയുള്ള കഥാപാത്രമായ ദീപുവായിട്ടാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. അതേസമയം കോമഡിക്ക് പ്രാധാന്യമുള്ള, അല്പം പേടിയുള്ള രസകരമായ കഥാപാത്രമായ അഷ്ടമൂർത്തിയായി ജയസൂര്യയും ഇതിൽ അഭിനയിച്ചു.
ഈ മൂവരും ഹോട്ടൽ മാനേജ്‌മന്റ് വിദ്യാർത്ഥികളയായി പോണ്ടിച്ചേരിയിൽ പഠിക്കുകയാണ്. അടിച്ചുപൊളി ജീവിതം ആഘോഷിക്കുന്ന മൂവരും ഒരിക്കൽ താമസസ്ഥലം മാറി മറ്റൊരിടത്ത് വരുന്നു. ആ വീടിന്റെ ഉടമകളായ കമലയും, പത്മയും പിന്നെ ഇവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഈ സിനിമ പറയുന്നത്. നായകന്മാർ മൂവരും നായകന്മാരും തമ്മിലുള്ള അപാര കെമിസ്ട്രി ഈ സിനിമയെ ലിഫ്റ്റ് ചെയ്ത ഘടകം ആണെങ്കിൽ സിനിമയെ ഇന്നും നമ്മുടെ മനസ്സിൽ നിർത്തുന്നത് കൊച്ചിൻ ഹനീഫയുടെ ഫിലിപ്പോസ് എന്ന കഥാപാത്രത്തിന്റെ അപാര കോമഡി ടൈമിംഗ് കൊണ്ടാണ്.
കമലയുടെയും പത്മയുടെയും അച്ഛന്റെ പഴയ സ്നേഹിതനായ കഥാപാത്രമായിട്ടാണ് ഫിലിപ്പോസിനെ നമുക്ക് കഥ പരിചയപ്പെടുന്നത്. ഇരുവരോടും ഓവർ സ്നേഹം കാണിക്കുന്ന, അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കുന്ന, സ്ഥാനത്തും അസ്ഥാനത്തും കോമഡി അടിക്കുന്ന കഥാപത്രമായിട്ടാണ് നമുക്ക് അയാളെ തോന്നുന്നത്. സിനിമയുടെ അവസാനം വരെ അയാൾ ആ ടോൺ നിലനിർത്തുന്നുമുണ്ട്. എന്നാൽ ക്ലൈമാക്സിലെ കുറച്ച് മിനിറ്റുകൾ അയാളെ സ്‌ക്രീനിൽ കാണിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നമുക്ക് മാറും. ഇടയിൽ ഒരു മിനിറ്റ് എങ്കിലും അയാളെ സംശയിച്ചതിന് നാം മാപ്പ് പറയും.
കോമഡി പറഞ്ഞ് നമ്മളെ അതുവരെയും ചിരിപ്പിച്ച ഫിലിപ്പോസിന്റെ മറ്റൊരു വശം ക്ലൈമാകിൽ കാണിക്കുമ്പോൾ ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളേക്കാൾ സ്നേഹം നമുക്ക് അയാളോട് തോന്നും. അതാണ് കൊച്ചിൻ ഹനീഫയുടെ ഫിലിപ്പോസ്.













Discussion about this post