ലോകകപ്പിൽ ആദ്യ കിരീടം തേടിയിറങ്ങുന്ന ന്യൂസിലൻഡിന് ഇത്തവണ വലിയ സാധ്യതയുണ്ടെന്ന് ആർ. അശ്വിൻ. അടുത്തിടെ ഇന്ത്യയിൽ നടന്ന ടി20 പരമ്പരയിൽ 4-1 ന് പരാജയപ്പെട്ടെങ്കിലും, ആ അനുഭവസമ്പത്ത് ലോകകപ്പിൽ അവർക്ക് തുണയാകുമെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇന്ത്യക്കെതിരായ തോൽവിയിൽ നിന്നും കിവീസ് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകുമെന്ന് അശ്വിൻ പറയുന്നു. “ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് എപ്പോഴും വലിയ വെല്ലുവിളി ഉയർത്തുന്ന ടീമാണ് ന്യൂസിലൻഡ്. അവർ കൃത്യമായ പ്ലാനിംഗോടെയാണ് വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഓസ്‌ട്രേലിയയേക്കാൾ മികച്ച നിലയിലാണ് ന്യൂസിലൻഡ് ഉള്ളത്,” അദ്ദേഹം പറഞ്ഞു. ആദം മിൽനെ, മൈക്കൽ ബ്രേസ്വെൽ എന്നിവരുടെ പരുക്ക് അവർക്ക് വെല്ലുവിളിയാണെങ്കിലും ടൂർണമെന്റിൽ തിരിച്ചുവരാൻ അവർക്ക് സാധിക്കുമെന്ന് അശ്വിൻ വിശ്വസിക്കുന്നു.
മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇത്തവണ കടുത്ത സമ്മർദ്ദത്തിലാണെന്ന് അശ്വിൻ നിരീക്ഷിക്കുന്നു. പാകിസ്ഥാനെതിരായ ടി20 പരമ്പര 3-0 ന് തോറ്റത് അവർക്ക് തിരിച്ചടിയായി. മിച്ചൽ സ്റ്റാർക്കിന്റെ വിരമിക്കലും പാറ്റ് കമ്മിൻസിന്റെ പരുക്കും പേസ് നിരയിൽ വിള്ളലുണ്ടാക്കി. “ആദം സാമ്പയ്ക്ക് പരിക്കേറ്റാൽ അവർക്ക് പകരം ആരുണ്ട്?” എന്ന ചോദ്യവും അശ്വിൻ ഉയർത്തുന്നു. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ മതിയായ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ ഓസ്‌ട്രേലിയൻ നിരയിൽ ഇല്ലാത്തത് അവർക്ക് വൻ തിരിച്ചടിയായേക്കാം എന്നാണ് അശ്വിൻ പറഞ്ഞത്.












Discussion about this post