ഫെയ്സി (ദുൽഖർ സൽമാൻ) ഒരു ‘ന്യൂ ജനറേഷൻ’ യുവാവാണ്. സ്വിറ്റ്സർലൻഡിൽ പോയി ഷെഫ് കോഴ്സ് പഠിച്ച് വലിയ ഹോട്ടലുകളിൽ ജോലി സ്വപ്നം കണ്ടിരുന്നവൻ. എന്നാൽ ഫൈസിയുടെ പെണ്ണുകാണൽ ദിവസം ഉണ്ടായ ചില പ്രശ്നങ്ങളും തുടർന്നുള്ള തർക്കത്തെ തുടർന്ന് പിതാവ് അവന്റെ പാസ്‌പോർട്ടും അതുവരെ അനുഭവിച്ചിരുന്ന ആഡംബര സൗകര്യങ്ങളുമെല്ലാം പിടിച്ചുവെക്കുന്നു. ഗതികെട്ട് ഫെയ്സി ഓടിയെത്തുന്നത് കോഴിക്കോട്ടുള്ള തന്റെ വല്യുപ്പയുടെ (തിലകൻ) അടുത്തേക്കാണ്. അവിടെയാണ് അദ്ദേഹം നടത്തുന്ന ‘ഉസ്താദ് ഹോട്ടൽ’.
ഉപ്പൂപ്പ ഒരു വിചിത്രമായ മനുഷ്യനാണ്. വലിയ ഹോട്ടലുകളിലെ വിലകൂടിയ വിഭവങ്ങളല്ല, മറിച്ച് കഴിക്കുന്നവന്റെ വയറും മനസ്സും നിറയ്ക്കുന്ന ഭക്ഷണമാണ് വലുതെന്ന് വിശ്വസിക്കുന്ന ആൾ. “ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ ഇത്തിരി മൊഹബ്ബത്ത് (സ്നേഹം) കൂടി ചേർക്കണം” എന്ന് അദ്ദേഹം ഫെയ്സിയെ പഠിപ്പിക്കുന്നു. അവിടെ വെച്ച് ഫെയ്സി കുടിക്കുന്ന ആ ‘സുലൈമാനി’ ചായയ്ക്ക് വെറുമൊരു ചായയുടെ രുചിയല്ലായിരുന്നു, അതിന് സ്നേഹത്തിന്റെ മധുരമായിരുന്നു. ഇത് കൂടാതെ മറ്റനേകം കാര്യങ്ങളും അയാൾ ഉപ്പയിൽ നിന്നും പഠിക്കുന്നു.
അതുവരെ ഇതൊക്കെയാണ് ലോകം എന്ന് വിചാരിച്ചിരുന്ന ഫൈസിയുടെ ചിന്താഗതികൾ പലതും മാറുന്നതോടെ വല്യുപ്പ അയാളിലൂടെ ചില സ്വപ്‌നങ്ങൾ കാണുന്നു. അതൊക്കെ നടക്കുമോ എന്നുള്ളതാണ് സിനിമ പിന്നെ നമുക്ക് മുന്നിൽ വെക്കുന്ന ചിന്തകൾ. ദുൽഖർ സൽമാൻ , സിദ്ദിഖ്, തിലകൻ, നിത്യ മേനോൻ, തുടങ്ങി വമ്പൻ താരനിര അഭിനയിച്ച ഈ ചിത്രം 2012 ൽ അൻവർ റഷിദിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ചിത്രത്തിലെ ഗാനങ്ങളും ഇന്നും നമ്മുടെ പലരുടെ പ്ലേ ലിസ്റ്റ് ഭരിക്കുന്നതാണ്.
സിനിമയിലെ ഏറ്റവും മനോഹരവും പ്രണയാതുരവുമായ ഗാനം “വാതിലിൽ ആ വാതിലിൽ…”ആയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഹരിചരൺ പാടിയ ഈ പാട്ടിലെ ഒരു സീനിനായിരുന്നു സിനിമ തിയേറ്ററിൽ ഏറ്റവും കൊടുത്താൽ കൈയടി കിട്ടിയത്. ഫൈസിയോട് തന്റെ ചെറുപ്പകാലത്തിൽ താൻ ബിരിയാണി ഉണ്ടാക്കാൻ പോയ വീട്ടിൽ തനിക്ക് തോന്നിയ പ്രണയത്തെക്കുറിച്ച് വല്യുപ്പ പറയുന്ന സീനുണ്ട്. അതിന്റെ ഓർമ്മ പോലെയാണ് ആ പാട്ട് വരുന്നത്. നമ്മൾ സ്വപ്നം പോലും കാണാത്ത ട്വിസ്റ്റ് ആ പാട്ടിനിടയിൽ തിലകൻ വിവരിക്കുന്നതും അത് കേട്ട് ദുൽഖർ ഞെട്ടുമ്പോൾ പ്രേക്ഷകർ നിർത്താതെ കൈയടിയയായിരുന്നു.













Discussion about this post