അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വീണ്ടും ഹിന്ദു വേട്ട. മൈമൻസിംഗിൽ ഹിന്ദു വ്യാപാരിയായ സുസെൻ ചന്ദ്ര സർക്കാരിനെ (62) കടയ്ക്കുള്ളിൽ കയറി അക്രമികൾ ക്രൂരമായി വെട്ടിക്കൊന്നു. ഫെബ്രുവരി 12-ന് നടക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കുന്നത് ഭാരതത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ, എല്ലാവരും രാജ്യത്തെ ‘ഒന്നാംതരം പൗരന്മാരാണെന്നും’ ഇവിടെ ന്യൂനപക്ഷങ്ങൾ ഇല്ലെന്നുമുള്ള വിചിത്ര വാദവുമായി ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാൻ രംഗത്തെത്തി.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ബംഗ്ലാദേശിൽ അരങ്ങേറുന്ന ആസൂത്രിത ഹിന്ദു വേട്ടയുടെ ഒടുവിലത്തെ ഇരയാണ് സുസെൻ ചന്ദ്ര സർക്കാർ. തിങ്കളാഴ്ച രാത്രി മൈമൻസിംഗിലെ തൃഷാൽ ഉപജിലയിലുള്ള തന്റെ അരിപ്പൊടി മില്ലിനുള്ളിൽ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. അക്രമികൾ വെട്ടിക്കൊന്ന ശേഷം കടയുടെ ഷട്ടർ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം ബംഗ്ലാദേശിൽ 15-ലധികം ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്.
ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം നടക്കുമ്പോഴും രാജ്യത്ത് എല്ലാവരും തുല്യരാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഷഫീഖുർ റഹ്മാൻ പറയുന്നത്. “ബംഗ്ലാദേശിൽ രണ്ടാംതരം പൗരന്മാരില്ല, എല്ലാവരും ഒന്നാംതരം പൗരന്മാരാണ്. ജമാഅത്ത് അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കും,” അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹിന്ദു വ്യാപാരി കൊല്ലപ്പെട്ടത് ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.
ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ ഭാരതം കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം വ്യക്തിപരമായ ശത്രുതയുടെ പേരിൽ നടക്കുന്ന അക്രമങ്ങളാണെന്ന് പറഞ്ഞ് സംഭവങ്ങളെ ലഘൂകരിക്കാനുള്ള മുഹമ്മദ് യൂനസ് സർക്കാരിന്റെ നീക്കത്തെ ഭാരതം നേരത്തെ വിമർശിച്ചിരുന്നു. ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ 2,000-ലധികം വർഗ്ഗീയ അതിക്രമങ്ങളാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 51-ലധികം ഹിന്ദു വിരുദ്ധ അക്രമങ്ങൾ നടന്നതായി മനുഷ്യാവകാശ സംഘടനയായ ബിഎച്ച്ബിസിയുസി (BHBCUC) റിപ്പോർട്ട് ചെയ്യുന്നു. ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുന്നതും വീടുകൾക്ക് തീയിടുന്നതും നിത്യസംഭവമായി മാറുകയാണ്.










Discussion about this post