2027-ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്റർമാരായി കെ.എൽ. രാഹുലിനെയും ഇഷാൻ കിഷനെയും പരിഗണിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ അഭിപ്രായം. മിഡിൽ ഓർഡറിൽ കളിക്കാൻ കഴിയുന്ന ബഹുമുഖ പ്രതിഭയാണ് കെ.എൽ. രാഹുൽ എന്നും, മുകൾ നിരയിൽ ബാറ്റ് ചെയ്യാനും ഷോർട്ട് പന്തുകളെ നന്നായി നേരിടാനും കഴിയുന്ന താരമാണ് ഇഷാൻ കിഷൻ എന്നും പഠാൻ സ്റ്റാർ സ്പോർട്സിന്റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയിൽ വ്യക്തമാക്കി.
വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജു സാംസൺ മൂന്നാമതൊരു ഓപ്ഷനായി തീർച്ചയായും പരിഗണിക്കപ്പെടണം. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സഞ്ജുവിന് മികച്ച ഏകദിന റെക്കോർഡാണുള്ളത്. സമ്മർദ്ദങ്ങളെ അതിജീവിച്ച് പക്വതയോടെ ബാറ്റ് ചെയ്യാനും വലിയ ഇന്നിങ്സുകൾ കളിക്കാനും സഞ്ജുവിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 14 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്.
നിലവിൽ ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആണെങ്കിലും, താരത്തിന്റെ പരിക്കുകൾ കണക്കിലെടുത്ത് മികച്ച ബാക്കപ്പ് ഓൾറൗണ്ടർമാരെ ടീമിന് ആവശ്യമാണെന്ന് പത്താൻ ചൂണ്ടിക്കാട്ടി. ഹാർദിക്കിന് മികച്ച പകരക്കാരനായി നിതീഷ് കുമാർ റെഡ്ഡിയെയാണ് ഇർഫാൻ പഠാൻ നിർദ്ദേശിക്കുന്നത്. നിതീഷ് തന്റെ വേഗത വർദ്ധിപ്പിക്കുകയും ബാറ്റിംഗിൽ മികവ് കാണിക്കുകയും ചെയ്തതായും പത്താൻ അഭിപ്രായപ്പെട്ടു. കൂടാതെ ശിവം ദുബെയെയും ഓൾറൗണ്ടർ എന്ന നിലയിൽ പരിഗണിക്കാമെന്നും പത്താൻ കൂട്ടിച്ചേർത്തു. റിഷഭ് പന്തിനെ ടീമിൽ നിന്ന് പൂർണ്ണമായും തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹത്തിന് തിരികെ വരാൻ കഴിയുമെന്നും പത്താൻ ഓർമ്മിപ്പിച്ചു.












