ഡല്‍ഹി: മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന വാക്കാലും ഏകപക്ഷീയവുമായ തലാഖ് ചൊല്ലല്‍ സമ്പ്രദായം നിരോധിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ.
മുസ്ലിം വ്യക്തിനിയമം അനുവാദം നല്‍കിയിട്ടുള്ള ബഹുഭാര്യാത്വവും നിരോധിക്കണമെന്നും രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം തന്നെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ിവരങ്ങള് ഇതേവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം കൈമാറണമെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മൂന്നുവട്ടം തലാഖ് ചൊല്ലിയതിനെതിരേ ഉത്തരഖണ്ഡ് സ്വദേശിനി സമര്പ്പിതുള്പ്പടെ വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണു കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ നിര്‍ണായക വിധി സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ലിംഗവിവേചനത്തിനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന ഉറച്ച നിലപാടുകള്‍ സമീപകാല വിധികളില്‍ സുപ്രിം കോടതി ഉയര്‍ത്തിപിടിച്ചിരുന്നു.
ഉന്നത സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റ് കാര്യങ്ങള്‍ ഇവയാണ്-
- ഏതു സമയവും തലാഖ് ചൊല്ലപ്പെടും എന്ന ഭീതി, ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചേക്കുമെന്ന ആശങ്ക തുടങ്ങിയവ മൂലം മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണു ജീവിതം തള്ളിനീക്കുന്നത്.
- ഇത്തരമൊരു സാഹചര്യത്തില്‍ തലാഖും ബഹുഭാര്യാത്വവും നിരോധിക്കണം.
- വിവാഹമോചനം നടന്നാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും മതിയായ നഷ്ടപരിഹാരവും ജീവിതച്ചെലവും നല്കണമെന്നതു നിര്‍ബന്ധമാക്കണം. ഇതിനായി 1939ലെ മുസ്ലിം വിവാഹ നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ വരുത്തണം
- നിയമ വ്യാഖ്യാനങ്ങള്‍ രാജ്യത്തെ എല്ലാ ജഡ്ജിമാരിലും മജിസ്ട്രേറ്റുമാരിലും എത്തിക്കണം. ഇക്കാര്യത്തിലുള്ള അജ്ഞത മൂലം പലപ്പോഴും സ്ത്രീകള്‍ക്കു ദോഷകരമാകുന്ന രീതിയില്‍ വിധികള്‍ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കണം.
യുപിഎ സര്‍ക്കാരിന്റെ കാലത്തു 2012ലാണു കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം 14 അംഗങ്ങളുള്ള ഉന്നതതല സമിതിയെ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ചത്.
പഞ്ചാബ് സര്‍വകലാശാലയിലെ സെന്റര്‍ ഫൊര്‍ വിമന്‍സ് സ്റ്റഡീസ് സ്ഥാപക ഡയറക്റ്റര്‍ പാം രജ്പുത് അധ്യക്ഷയായി ഈ സമിതിയെ 2013ല്‍ പുനഃസംഘടിപ്പിച്ചിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗവിവേചന വ്യവസ്ഥകളും നീക്കം ചെയ്യണമെന്നു സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എന്നാല്‍, മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി വ്യക്തമാക്കി. മുത്തലാഖ്, ബഹുഭാര്യാത്വം എന്നിവ നിരോധിക്കണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ശരിയത്ത് നിയമം ഖുറാനും ഹദീത്തും അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക അസാധ്യമാണ് എന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്.
Discussion about this post