സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിവാദ പ്രസ്താവനയുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി. മുസ്ലിംകൾക്ക് അല്ലാഹുവിനെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കാൻ കഴിയില്ലെന്നും, മാതൃഭൂമിയെ ദൈവമായി സങ്കല്പിക്കുന്ന വന്ദേമാതരം ആലപിക്കുന്നത് ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമാണെന്നും മദനി പറഞ്ഞു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.
ബുധനാഴ്ചയാണ് സർക്കാർ പരിപാടികളിലും സ്‌കൂളുകളിലും ദേശീയ ഗാനത്തിന് സമാനമായി വന്ദേമാതരത്തിനും ആദരവ് നൽകണമെന്ന പുതിയ മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കിയത്. വന്ദേമാതരത്തെ എതിർക്കുന്ന മദനിയുടെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വന്ദേമാതരം പാടാൻ നിർബന്ധിക്കുന്നത് വർഗ്ഗീയ അജണ്ടയാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മദനി ആരോപിച്ചു. മുസ്ലിംകൾക്ക് അല്ലാഹു മാത്രമാണ് ഏക ദൈവം. അല്ലാഹുവിനൊപ്പം മറ്റാരെയും പ്രതിഷ്ഠിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതിനാൽ വന്ദേമാതരം നിർബന്ധമാക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിനും വിരുദ്ധമാണ്” – മദനി വ്യക്തമാക്കി.












Discussion about this post