ഇന്ത്യൻ ക്രിക്കറ്റിലെ നായകമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, 2017-ൽ എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ധോണി സ്ഥാനമൊഴിഞ്ഞതെന്നും അതിനായി അദ്ദേഹം ഒരു ഇമെയിൽ അയച്ചിരുന്നുവെന്നുമാണ് മുൻ സെലക്ഷൻ കമ്മിറ്റി അംഗം ജതിൻ പരഞ്ജ്പെ വെളിപ്പെടുത്തിയത്.
2014-ൽ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ ധോണി തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാൽ 2017-ൽ നായകസ്ഥാനം മാറാനുള്ള സമയമായെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദും ജതിൻ പരഞ്ജ്പെയും ചേർന്ന് പരിശീലനത്തിനിടെയാണ് ധോണിയെ കാണാൻ പോയത്. “ഏകദേശം ഒരു മണിക്കൂറോളം മഹി ബാറ്റിംഗ് തുടർന്നു. ഞങ്ങൾ പരസ്പരം നോക്കി നിൽക്കുകയായിരുന്നു. വളരെ ബഹുമാനത്തോടെ എങ്ങനെ ഇക്കാര്യം അവതരിപ്പിക്കുമെന്ന് ഞങ്ങൾ തയ്യാറെടുത്തിരുന്നു,” പരഞ്ജ്പെ ഓർത്തെടുത്തു.
സ്ഥാനമൊഴിയാൻ സമയമായെന്ന് പറഞ്ഞപ്പോൾ ധോണി ഒട്ടും നീരസം പ്രകടിപ്പിച്ചില്ല. പകരം എം.എസ്.കെ പ്രസാദിനെ നോക്കി അദ്ദേഹം പറഞ്ഞു: “അണ്ണാ, ഇതൊരു ശരിയായ തീരുമാനമാണ്. എന്നിൽ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാൽ മതി.” സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് രേഖാമൂലം (ഇമെയിൽ) അറിയിക്കാൻ സെലക്ടർമാർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു. അന്ന് രാത്രി വൈകി ‘ഞാൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നു’ എന്ന ഇമെയിൽ ബിസിസിഐക്ക് ലഭിച്ചു.
പുതിയ നായകനായി എത്തുന്ന വിരാട് കോഹ്‌ലിക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ധോണി ഉറപ്പുനൽകി. “വിരാട് എനിക്ക് സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും എന്റെ അനുഭവസമ്പത്തും ഞാൻ നൽകും. നമുക്കൊരു മികച്ച ടീമിനെ കെട്ടിപ്പടുക്കാം,” എന്നായിരുന്നു ധോണിയുടെ വാക്കുകൾ.
എന്തായാലും അദ്ദേഹം പറഞ്ഞത് പോലെ തന്നെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് പിന്തുണ കൊടുത്ത താരം 2019 ഏകദിന ലോകകപ്പ് സെമിഫൈനൽ വരെ ടീമിന്റെ ഭാഗമായി തുടർന്നു.












Discussion about this post