ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് കൊളംബോയിൽ പിച്ചൊരുങ്ങുമ്പോൾ, ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഉറ്റുനോക്കുന്നത് മൈതാനത്തെ ഹസ്തദാനത്തെക്കുറിച്ചാണ് . പഹൽഗാം സംഭവങ്ങൾക്ക് ശേഷം ഇരുടീമുകളും തമ്മിലുള്ള കായിക മര്യാദകളിലെ വിള്ളൽ ഈ ലോകകപ്പിലും ചർച്ചയാകുന്നു.
പഹൽഗാം ആക്രമണത്തിന് ശേഷമുള്ള സൈനിക നടപടികളെത്തുടർന്ന് കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് മുതൽ ഇന്ത്യ-പാക് താരങ്ങൾ പരസ്പരം കൈകൊടുക്കാറില്ല. ഈ പതിവ് നാളെ മാറുമോ എന്ന ചോദ്യത്തിന് ഇരു നായകന്മാരും കൃത്യമായ മറുപടി നൽകിയില്ല.
ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തന്റെ സ്വഭാവഗുണമായ പുഞ്ചിരിയോടെയാണ് സൂര്യകുമാർ യാദവ് മറുപടി നൽകിയത്. “അതിനായി ഇനി 24 മണിക്കൂർ കൂടി കാത്തിരിക്കൂ. എന്തിനാണ് അതിൽ ഇത്രയധികം ശ്രദ്ധ നൽകുന്നത്? ഞങ്ങൾ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. നല്ല ക്രിക്കറ്റ് ഞങ്ങൾ കാഴ്ചവെക്കും. ഇത്തരം തീരുമാനങ്ങൾ നാളെ എടുക്കാം. ഇപ്പോൾ നന്നായി ഭക്ഷണം കഴിച്ച് പോയി ഉറങ്ങിക്കോളൂ,” സൂര്യ പറഞ്ഞു.
പാക് നായകൻ സൽമാൻ അലി ആഗയും സസ്പെൻസ് നിലനിർത്തി. “നാളെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെയും മറുപടി. എങ്കിലും ക്രിക്കറ്റ് അതിന്റെ ശരിയായ സ്പിരിറ്റിൽ കളിക്കണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തീരുമാനങ്ങൾ ടീമിന് മുകളിലുള്ള അധികാരികളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊളംബോയിലെ ഗാലറിയിൽ ഇന്ന് വിഐപികളുടെ വൻ നിര തന്നെയുണ്ടാകും. ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവാജിത് സൈകിയ, രാജീവ് ശുക്ല എന്നിവർ നേരിട്ടെത്തും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചീഫ് അമിനുൽ ഇസ്ലാം ബുൾബുളും എത്തുന്നുണ്ട്. ബിസിസിഐയുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഈ വേദി സഹായിക്കുമെന്ന് ബുൾബുൾ പ്രത്യാശ പ്രകടിപ്പിച്ചു. അഞ്ച് ഏഷ്യൻ രാജ്യങ്ങളിലെയും പ്രതിനിധികൾ ഒന്നിച്ച് കളി കാണണമെന്നാണ് ഐസിസിയുടെ തീരുമാനം.












Discussion about this post