ഇന്ന് കൊളംബോയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി, പാക് ആരാധകരെയും പാകിസ്ഥാൻ സർക്കാരിന്റെ ബഹിഷ്കരണ ഭീഷണിയെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം മദൻ ലാൽ. പഹൽഗാം സംഭവങ്ങളെത്തുടർന്ന് പാകിസ്ഥാൻ ഉയർത്തിയ ബഹിഷ്കരണ ഭീഷണി അവരെത്തന്നെയാണ് ദോഷകരമായി ബാധിക്കുകയെന്ന് 1983 ലോകകപ്പ് ജേതാവായ മദൻ ലാൽ പറഞ്ഞു.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുമ്പോഴാണ് മദൻ ലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെ ഒരു കായിക മത്സരമായി കാണാനാണ് ഇന്ത്യൻ ആരാധകർക്ക് താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള മത്സരത്തിൽ പാകിസ്ഥാൻ തോറ്റാൽ അവിടുത്തെ ആരാധകർ താരങ്ങളെ അധിക്ഷേപിക്കുന്നതും ടെലിവിഷനുകൾ അടിച്ചുതകർക്കുന്നതും പതിവാണെന്ന് മദൻ ലാൽ പരിഹസിച്ചു. “ഇവിടെ ഞങ്ങൾ ഇതിനെ ഒരു കളി മാത്രമായാണ് കാണുന്നത്. ഞങ്ങളുടെ താരങ്ങളെ ഞങ്ങൾ ചീത്ത വിളിക്കാറില്ല, ടിവികൾ ഉടയ്ക്കാറില്ല. പാകിസ്ഥാൻ ആരാധകർ കളി ഹൃദയത്തിലേക്ക് അല്പം കൂടുതൽ എടുക്കുന്നു,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ സർക്കാർ ഈ മത്സരത്തിനെതിരെ ഉയർത്തിയ ബഹിഷ്കരണ ഭീഷണിയെ അദ്ദേഹം ‘വിഡ്ഢിത്തം’ എന്നാണ് വിശേഷിപ്പിച്ചത്. പാകിസ്ഥാൻ കളിച്ചില്ലെങ്കിൽ ഐസിസി അവരെ വിലക്കുമായിരുന്നു. അത് അവരുടെ സാമ്പത്തിക നിലയെ തകർക്കും. സ്വന്തം താരങ്ങൾക്ക് ശമ്പളം പോലും നൽകാൻ അവർക്ക് കഴിയാതെ വരുമായിരുന്നുവെന്ന് മദൻ ലാൽ ചൂണ്ടിക്കാട്ടി. ക്രിക്കറ്റിൽ പാക് പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും അനാവശ്യമായി ഇടപെടുന്നത് നല്ലതല്ല. ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സത്യത്തിൽ സ്വന്തം ക്രിക്കറ്റിനെ തന്നെയാണ് ദ്രോഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് വലിയ കാഴ്ചക്കാരുണ്ടെങ്കിലും ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം ഫൈനലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പ് നേടുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. നിലവിൽ ടി20 ലോകകപ്പുകളിൽ 7-1 എന്ന റെക്കോർഡുമായി ഇന്ത്യയ്ക്കാണ് മേധാവിത്വം.













Discussion about this post