ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ തന്ത്രപ്രധാനമായ കെട്ടിടങ്ങളും സർക്കാർ ഓഫീസുകളും തകർക്കാൻ പദ്ധതിയിട്ട 26 കൊടുംഭീകരരെ പാക് സുരക്ഷാ സേന പിടികൂടി. നിരോധിത സംഘടനകളായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്താൻ (TTP), അൽ-ഖ്വയ്ദ എന്നിവയിലെ സജീവ അംഗങ്ങളാണ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ആഗോളതലത്തിൽ തന്നെ തിരയുന്ന അതീവ അപകടകാരികളായ ഭീകരവാദികളാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു മാസമായി പഞ്ചാബ് പ്രവിശ്യയിലെ വിവിധ ജില്ലകളിലായി നടന്ന 286-ഓളം രഹസ്യാന്വേഷണ ഓപ്പറേഷനുകൾക്കൊടുവിലാണ് ഭീകരവാദത്തിന്റെ ഈ വലിയ ശൃംഖലയെ തകർക്കാൻ കൗണ്ടർ ടെററിസം ഡിപ്പാർട്ട്‌മെന്റിന് (CTD) സാധിച്ചത്. പിടിയിലായവരിൽ നിന്നും വൻതോതിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ചാവേർ ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഭാരതത്തിനെതിരെ നിരന്തരം നിഴൽയുദ്ധം നടത്താൻ ഭീകരരെ ആയുധമാക്കുന്ന പാകിസ്താൻ ഇപ്പോൾ സ്വന്തം മണ്ണിൽ തന്നെ ഭീകരതയുടെ കയ്പ്നീർ കുടിക്കുകയാണെന്ന് പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം അതിർത്തി സുരക്ഷ ശക്തമാക്കുകയും ഭീകരവാദത്തിന്റെ വേരുകൾ പിഴുതെറിയുകയും ചെയ്തപ്പോൾ, പാകിസ്താൻ ഇപ്പോഴും ഭീകരവാദികളെ വളർത്തുന്ന നയമാണ് സ്വീകരിക്കുന്നത്. എന്നാൽ പാക് ചാരസംഘടനയായ ഐഎസ്ഐ പോറ്റിവളർത്തിയ ടിടിപി പോലുള്ള സംഘടനകൾ ഇന്ന് പാക് ഭരണകൂടത്തിന് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അൽ-ഖ്വയ്ദയുടെ സാന്നിധ്യം പാകിസ്താനിൽ ഇപ്പോഴും സജീവമാണെന്ന വാർത്ത ലോകരാജ്യങ്ങൾക്കിടയിൽ പാകിസ്താൻ്റെ വിശ്വാസ്യത വീണ്ടും തകർക്കുന്നതാണ്.
സാമ്പത്തികമായി തകർന്നു നിൽക്കുന്ന പാകിസ്താൻ, ആഭ്യന്തര കലാപങ്ങളിലേക്കും ഭീകരാക്രമണങ്ങളിലേക്കും കൂപ്പുകുത്തുന്നത് ദക്ഷിണേഷ്യൻ മേഖലയുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ലാഹോർ, റാവൽപിണ്ടി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പിടിയിലായ ഭീകരരുടെ നീക്കങ്ങൾ. മേഖലയിൽ സമാധാനം പുലരണമെങ്കിൽ പാകിസ്താൻ തങ്ങളുടെ മണ്ണിലെ ഭീകരവാദ ക്യാമ്പുകൾ പൂർണ്ണമായും തുടച്ചുനീക്കണമെന്ന ഭാരതത്തിന്റെ ദശകങ്ങളായുള്ള ആവശ്യം ശരിവെക്കുന്നതാണ് ഈ പുതിയ സംഭവവികാസങ്ങൾ. സ്വന്തം മണ്ണിൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന പാകിസ്താൻ നയം അവർക്ക് തന്നെ വിനയാകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കൂട്ട അറസ്റ്റ്.












Discussion about this post