ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം, അവിടെ അന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ പോരാട്ടം നടക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്ന ആ പോരാട്ടം കാണാൻ ഇരുരാജ്യത്തിന്റെയും ആരാധകർ തിങ്ങിനിറഞ്ഞ് ആ സ്റ്റേഡിയത്തിൽ ഇരിക്കുകയാണ്. അന്തരീക്ഷത്തിൽ കനത്ത സമ്മർദ്ദം ഉണ്ടായിരുന്നു.
ടോസ് ജയിച്ച് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകൾ ഓരോന്നായി വീഴുന്നു. ഗാലറിയിൽ ഇന്ത്യൻ ആരാധകർ നിശബ്ദരാകുന്നു. പക്ഷേ, മറുഭാഗത്ത് ഗൗതം ഗംഭീർ എന്ന പോരാളി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അയാളുടെ ഓരോ ഡ്രൈവുകളും പാക് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു. അവസാന ഓവറുകളിൽ രോഹിത് ശർമ്മ എന്ന പത്തൊമ്പതുകാരന്റെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യയുടെ സ്കോർ 157-ൽ എത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ ഇർഫാൻ പഠാനും ആർ.പി. സിംഗും വിറപ്പിച്ചു. വിക്കറ്റുകൾ ഇലപൊഴിയും പോലെ വീണുകൊണ്ടിരുന്നു. പാകിസ്ഥാൻ തോൽവി സമ്മതിച്ചു എന്ന് ലോകം കരുതിയ നിമിഷം. അവിടെയായിരുന്നു വിധി മാറ്റിവെച്ച ആ വില്ലന്റെ എൻട്രി. മിസ്ബാ ഉൾ ഹഖ്. അയാളുടെ സിക്സറുകൾ ഓരോന്നായി ആകാശത്തേക്ക് ഉയർന്നപ്പോൾ സ്റ്റേഡിയം പാക് ആരാധകരുടെ മുദ്രാവാക്യങ്ങൾ കൊണ്ട് വിറച്ചു.
അവസാന ഓവർ. പാകിസ്ഥാന് ജയിക്കാൻ 13 റൺസ് വേണം. പന്ത് കയ്യിലെടുക്കാൻ ഹർഭജൻ സിംഗുണ്ട്. പക്ഷേ, നീളൻ മുടിയുള്ള ആ യുവനായകൻ എം.എസ്. ധോണി ചെയ്തത് ലോകത്തെ ഞെട്ടിച്ച ഒരു നീക്കമായിരുന്നു. അയാൾ പന്ത് ഏൽപ്പിച്ചത് ഹർഭജനെ അല്ല, മറിച്ച് അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ജോഗിന്ദർ ശർമ്മയെ. എങ്ങനെ ധോണി ഈ തീരുമാനം എടുത്തു?. ഇത്രയും മികവ് ഫൈനൽ വരെ ക്യാപ്റ്റൻസിയിൽ പ്രകടിപ്പിച്ച നായകന് എങ്ങനെ ഈ പിഴവ് പറ്റിയെന്നായിരുന്നു ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ചോദ്യം.
പന്തെറിയാനെത്തിയ ജോഗിന്ദർ ശർമ്മയിൽ സമ്മർദ്ദം പ്രകടമായിരുന്നു. അതുപോലെ തന്നെ സംഭവിക്കുന്നു, ആദ്യ പന്ത് വൈഡ് ആയി അവസാനിക്കുന്നു. ശേഷം രണ്ടാം പന്ത്( യഥാർത്ഥത്തിൽ ആദ്യ പന്ത്) ഡോട്ട് ബോൾ ആയി മാറുന്നു. അടുത്ത പന്തിൽ മിസ്ബായുടെ ബാറ്റിൽ നിന്ന് പന്ത് പറന്നുയർന്നു, നേരെ ഗാലറിയിലേക്ക്! ഒരു പടുകൂറ്റൻ സിക്സർ. ഇതോടെ തോൽവി ഉറപ്പിച്ച ഇന്ത്യൻ ആരാധകരുടെ ശബ്ദം ഇടറി, നിശ്ശബ്ദരായ അവർക്ക് മുന്നിൽ പാകിസ്ഥാൻ ആരാധകർ ആനന്ദനൃത്തമാടി.
ഇന്ത്യ തോറ്റു എന്ന് ഉറപ്പിച്ച നിമിഷം. 4 പന്തിൽ വെറും 6 റൺസ് മതി പാകിസ്ഥാന്. ജോഗിന്ദർ ശർമ്മയുടെ മുഖത്ത് പരിഭ്രമം. ധോണി പതിയെ ജോഗിന്ദറുടെ അടുത്തെത്തി, തോളിൽ കൈവെച്ച് എന്തോ മന്ത്രിച്ചു. ആ ശാന്തത ജോഗിന്ദറിലേക്കും പകർന്നു.
അടുത്ത പന്ത് എറിയാൻ ജോഗിന്ദർ ഓടിയെത്തുന്നു. മിസ്ബായുടെ മനസ്സിൽ ഒരു സ്മാർട്ട് മൂവ് ആയിരുന്നു – ഒരു ‘സ്കൂപ്പ് ഷോട്ട്’. പന്ത് വായുവിൽ ഉയർന്നുപൊങ്ങി. സമയം നിശ്ചലമായ നിമിഷം. ദശലക്ഷക്കണക്കിന് കണ്ണുകൾ ആ പന്തിനൊപ്പം സഞ്ചരിച്ചു. ഷോർട്ട് ഫൈൻ ലെഗിൽ ആ മലയാളി താരം ഓടിയെത്തുന്നു… എസ്. ശ്രീശാന്ത്.
പന്ത് ശ്രീശാന്തിന്റെ കൈകളിൽ ഭദ്രമായി ഒതുങ്ങിയപ്പോൾ, ലോകം ഒരു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രവി ശാസ്ത്രിയുടെ ശബ്ദം കമന്ററി ബോക്സിൽ മുഴങ്ങി: “Sreesanth takes it! India win!”













Discussion about this post