ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പാകിസ്താൻ ഹോക്കി താരങ്ങൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയും മാനസിക പീഡനവുമെന്ന് വെളിപ്പെടുത്തൽ. പാക് ഹോക്കി ടീം ക്യാപ്റ്റൻ ഷക്കീൽ അമ്മാദ് ഭട്ടാണ് പാകിസ്താൻ ഹോക്കി ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. രാജ്യത്തെ കായികരംഗം തകർച്ചയിലാണെന്നും സൈനിക മേധാവി ജനറൽ അസിം മുനീറും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പര്യടനത്തിനിടെ താരങ്ങളെക്കൊണ്ട് പാത്രം കഴുകിച്ചതായും അടുക്കള വൃത്തിയാക്കാൻ നിർബന്ധിച്ചതായും ക്യാപ്റ്റൻ വെളിപ്പെടുത്തി.
“കളിക്കാനിറങ്ങുന്നതിന് മുൻപ് താരങ്ങൾക്ക് പാത്രം കഴുകേണ്ടി വരുന്നു. ഞങ്ങൾ മാനസികമായി തകർന്നിരിക്കുകയാണ്. ഈ മാനേജ്‌മെന്റിന് കീഴിൽ മുന്നോട്ട് പോകാനാകില്ല,” എന്ന് ഷക്കീൽ അമ്മാദ് ഭട്ട് പറഞ്ഞു. സിഡ്‌നി വിമാനത്താവളത്തിൽ 14 മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്ന താരങ്ങൾക്ക് കാൻബെറയിൽ എത്തിയപ്പോൾ ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. ഫെഡറേഷൻ പണം നൽകാത്തതിനെത്തുടർന്ന് കായികതാരങ്ങൾക്ക് മണിക്കൂറുകളോളം ബാഗുമായി തെരുവിലൂടെ അലയേണ്ടി വന്നു. എയർ ബിഎൻബി (Airbnb) വഴി എടുത്ത താമസം പോലും പത്ത് ദിവസത്തേക്ക് മാത്രമായിരുന്നു. പര്യടനത്തിന്റെ ബാക്കി ദിവസങ്ങളിൽ കുറഞ്ഞ ചിലവിലുള്ള സ്ഥലങ്ങളിലേക്ക് മാറാൻ ടീം നിർബന്ധിതരായി.
ഓസ്‌ട്രേലിയയിൽ വെച്ച് പുറത്തുവിട്ട വീഡിയോയിൽ കാര്യങ്ങൾ ശുഭകരമാണെന്ന് പറഞ്ഞത് മാനേജ്‌മെന്റിന്റെ സമ്മർദ്ദം മൂലമാണെന്നും താൻ അവിടെ നുണ പറയുകയായിരുന്നുവെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി. പര്യടനത്തിനായി പാകിസ്താൻ സ്‌പോർട്‌സ് ബോർഡ് നൽകിയ ഒരു കോടിയോളം രൂപ എവിടെ പോയി എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Discussion about this post