വാഷിംഗ്ടൺ : കഴിഞ്ഞ വർഷം ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റത്തിന് പിന്നാലെ താരിഫ് ഒരു ആയുധമായി ഉപയോഗിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അവ അടിച്ചേൽപ്പിക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ യുഎസ് സുപ്രീംകോടതി ഒരു നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ട്രംപ് പ്രഖ്യാപിച്ചിരുന്ന ആഗോള താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി. യുഎസ് പ്രസിഡന്റിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു.
താരിഫ് ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരത്തെയും യുഎസ് സുപ്രീം കോടതി ചോദ്യം ചെയ്തു. അമേരിക്കയുടെ വ്യാപാര പങ്കാളികൾക്ക് മേൽ വലിയ താരിഫ് ചുമത്താൻ പ്രസിഡന്റിന്റെ അടിയന്തര അധികാരങ്ങൾ ട്രംപ് ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ദേശീയ അടിയന്തര നിയമം ഉപയോഗിച്ച് ഉയർന്ന താരിഫ് ചുമത്തി ട്രംപ് തന്റെ അധികാരം ലംഘിച്ചുവെന്ന് വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലോകമെമ്പാടും നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തിയ ട്രംപിന്റെ നടപടി 1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമത്തിന് (IEEPA) കീഴിൽ വരില്ലെന്ന് കോടതി വിധിച്ചു.
കോൺഗ്രസിനെ മറികടന്ന് അടിയന്തര ഉത്തരവുകൾ പുറപ്പെടുവിക്കാൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന 1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം നടപ്പിലാക്കിക്കൊണ്ട് ആയിരുന്നു ട്രംപ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് താരിഫ് വർദ്ധനവ് ശിക്ഷയായി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഡൊണാൾഡ് ട്രംപിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അപ്പീൽ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് യുഎസ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ സുപ്രീം കോടതി തന്നെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.












Discussion about this post