ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നതിന് പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ലോകത്ത് വലിയ ആഭ്യന്തര കലഹം. ബംഗ്ലാദേശിന്റെ സീനിയർ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് സലാഹുദ്ദീൻ, മുൻ കായിക ഉപദേഷ്ടാവായ ആസിഫ് നസ്‌റുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ രണ്ട് മുൻനിര താരങ്ങൾ അഞ്ച് ദിവസത്തോളം ‘മെന്റൽ കോമ’യിലായിപ്പോയെന്നും അവരുടെ സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് അധികാരികൾ തല്ലിക്കെടുത്തിയെന്നും സലാഹുദ്ദീൻ തുറന്നടിച്ചു. ഫെബ്രുവരി 23-ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് കോച്ചിന്റെ രൂക്ഷവിമർശനം.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മുൻ ഇടക്കാല സർക്കാരിൽ കായിക ഉപദേഷ്ടാവായിരുന്ന ആസിഫ് നസ്‌റുൽ ക്രിക്കറ്റ് താരങ്ങളെ വഞ്ചിച്ചുവെന്ന് സലാഹുദ്ദീൻ ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിൽ ലോകകപ്പ് കളിക്കേണ്ട എന്നത് സർക്കാരിന്റെ തീരുമാനമാണെന്നായിരുന്നു നസ്‌റുൽ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, ഇത് ബിസിബിയിലെ അംഗങ്ങളും കളിക്കാരും ചേർന്ന് ‘ദേശീയ അന്തസ്സ്’ സംരക്ഷിക്കാൻ എടുത്ത തീരുമാനമാണെന്ന് പറഞ്ഞ് അദ്ദേഹം മലക്കം മറിഞ്ഞു. “ഒരു സർവ്വകലാശാല അധ്യാപകൻ ഇത്രയും പച്ചക്കള്ളം പറയുന്നത് സങ്കൽപ്പിക്കാനാവില്ല. ആൺകുട്ടികളുടെ മുഖത്ത് എങ്ങനെ അദ്ദേഹം നോക്കും?” എന്ന് സലാഹുദ്ദീൻ ചോദിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി താരങ്ങളുടെ കരിയർ വച്ച് പന്താടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് ബംഗ്ലാദേശ് ടീമിന്റെ ലോകകപ്പ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്. മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തത് ബിസിസിഐയുടെ സമ്മർദ്ദം മൂലമാണെന്ന ആരോപണം ഇതിന് ആക്കം കൂട്ടി. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിൽ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ബംഗ്ലാദേശ് പിൻവാങ്ങിയത്. തുടർന്ന് സ്കോട്ട്ലൻഡ് ആണ് ലോകകപ്പിൽ ബംഗ്ലാദേശിന്റെ സ്ഥാനം ഏറ്റെടുത്തത്. ഐപിഎൽ ബ്രോഡ്കാസ്റ്റിംഗിനും ബംഗ്ലാദേശിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ലോകകപ്പിന് പകരം ‘ഒദമ്മോ ടി20 കപ്പ്’ എന്ന പേരിൽ ഒരു ആഭ്യന്തര ടൂർണമെന്റ് ബിസിബി നടത്തിയെങ്കിലും അതിന്റെ പേരിൽ താരങ്ങൾക്കുണ്ടായ മാനസിക വിഷമം മാറിയിട്ടില്ലെന്ന് സലാഹുദ്ദീൻ വ്യക്തമാക്കുന്നു. മാർച്ച് മാസം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബംഗ്ലാദേശ്. അതിനിടെ പുറത്തുവരുന്ന ഈ ആരോപണങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും രാഷ്ട്രീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.













Discussion about this post