ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വരുൺ ആരോൺ. ഹാർദിക് പാണ്ഡ്യയെ താഴേക്ക് മാറ്റി വാഷിംഗ്ടൺ സുന്ദറിനെ അഞ്ചാം നമ്പറിൽ ഇറക്കിയത് വലിയ അബദ്ധമായെന്ന് ആരോൺ ചൂണ്ടിക്കാട്ടി.
സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വഴങ്ങിയ 76 റൺസിന്റെ തോൽവിക്ക് പിന്നാലെ ടീം മാനേജ്‌മെന്റിന്റെ പരീക്ഷണങ്ങൾക്കെതിരെ വിമർശനം ശക്തമാകുകയാണ്. പ്രത്യേകിച്ചും ബാറ്റിംഗ് ഓർഡറിലെ മാറ്റങ്ങളാണ് ക്രിക്കറ്റ് വിദഗ്ധരെ ചൊടിപ്പിക്കുന്നത്.
പവർപ്ലേയ്ക്കുള്ളിൽ 26 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പ്രതിസന്ധിയിലായ ഘട്ടത്തിൽ വാഷിംഗ്ടൺ സുന്ദറിനെയാണ് അഞ്ചാം നമ്പറിൽ ബാറ്റിംഗിന് അയച്ചത്. എന്നാൽ സുന്ദർ 11 പന്തിൽ 11 റൺസെടുത്ത് പുറത്തായി. “ഹാർദിക് പാണ്ഡ്യയെ ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കണമായിരുന്നു. ഏത് കഠിനമായ സാഹചര്യത്തിൽ നിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം. 13 ഓവറിൽ 144 റൺസ് വേണ്ട സമയത്ത് ക്രീസിലുണ്ടാകേണ്ടത് ഹാർദിക്കായിരുന്നു,” വരുൺ ആരോൺ പറഞ്ഞു. ഏഴാം നമ്പറിൽ ഇറങ്ങിയ ഹാർദിക് 17 പന്തിൽ 18 റൺസെടുത്ത് പുറത്താവുകയായിരുന്നു.
നായകൻ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് തകർച്ചയെക്കുറിച്ചും ആരോൺ വിശകലനം ചെയ്തു. 22 പന്തിൽ 18 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. “സൂര്യക്കെതിരെ പേസ് കുറച്ച് പന്തെറിയുക എന്ന ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ തന്ത്രം വിജയിച്ചു. വേഗത കുറഞ്ഞ പന്തുകളിൽ തന്റെ സ്ഥിരം ഷോട്ടുകൾ കളിക്കാൻ സൂര്യ ബുദ്ധിമുട്ടി. പുറത്തായ പന്തിലും അദ്ദേഹം ലൈൻ തെറ്റിച്ചാണ് കളിച്ചത്,” ആരോൺ നിരീക്ഷിച്ചു. മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസിന് കൂടാരമണഞ്ഞു.
ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഈ മത്സരത്തിൽ വലിയ മാർജിനിലുള്ള ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. റൺ റേറ്റ് മെച്ചപ്പെടുത്തുക എന്നതും ഇന്ത്യയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.











Discussion about this post